സംസ്ഥാനത്തെ ഭരണമുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ നാടിന്റെ ചികിത്സാര്‍ത്ഥം രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കാന്‍ വിജിലന്‍സിലും, മൂന്നാര്‍-ദേവികുളം ഭാഗത്തെ കയ്യേറ്റങ്ങള്‍ മുഖംനോക്കാതെ ഒഴിപ്പിക്കാന്‍ ദേവികുളത്ത് റവന്യൂവകുപ്പിലുമാണ് ആ ഡോക്ടര്‍മാരുള്ളത്.
വിജിലന്‍സില്‍ ദീര്‍ഘകാല ചികിത്സ വേണ്ടിവരുമ്പോള്‍ ദേവികുളത്ത് അടിയന്തര ശസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ടുപേരെയും രക്ഷിക്കാന്‍ മന്ത്രിമാരുണ്ട്. ആ കട്ടില് കണ്ട് പനിക്കേണ്ടെന്ന് പറയുമ്പോള്‍, അയാള്‍ മുഖ്യമന്ത്രിക്ക് അത്രകണ്ട് വേണ്ടപ്പെട്ടവനാണെന്നു വ്യക്തം. പക്ഷേ, ഈ ഡോക്ടര്‍മാര്‍ എത്രകാലം അവരുടെ തൊഴില്‍ നിര്‍ഭയമായി ചെയ്യും? ഇതു കേരളമാണ്. പരശുരാമന് മഴുവെറിഞ്ഞുണ്ടാക്കിയ പണ്ടത്തെ കേരളമല്ല ഇത്. രാഷ്ട്രീയക്കാര്‍ വടിവാള്‍ വീശി നടക്കുന്ന കേരളമാണ്. അതുകൊണ്ടുതന്നെ നമുക്ക് കാത്തിരുന്ന് കാണാം.
ടി. സംഗമേശന്,
തൃശൂര്‍
വിലപ്പെട്ട കനി
ഒരു ലോക ജലദിനംകൂടി കടന്നുപോയി. കരയെക്കാളും കടലാണ് കൂടുതല്‍. പഴമക്കാള് ശീലിച്ചിരുന്ന ‘കിണ്ടി’ ഓരോ തുള്ളി വെള്ളത്തിന്റെയും മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. കാലം മാറി, കോലം മാറി. 2040 ല്‍ നാലിലൊരു കുട്ടിക്ക് വെള്ളം കിട്ടാക്കനിയാവും. തോടും പുഴയും വറ്റി വരണ്ടുണങ്ങി. കാടും മേടും ഇറങ്ങി മൃഗങ്ങള്‍ ദാഹജലത്തിനായി അലയുന്നു. ജലം അമൃതാണ്, ഓരോ തുള്ളിയും വിലപ്പെട്ട കനി.
വടക്കേതില്‍ വിനോദ്കുമാര്‍,
നറുകര, മലപ്പുറം
പൊന്നമ്പലമേട്ടിലെ ക്ഷേത്ര നിര്‍മാണം അനാവശ്യം
മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം പണിയാനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ തീരുമാനം വ്യക്തിപരവും തികച്ചും അനാവശ്യവുമാണ്. ഇതുവരെ ഭരിച്ചിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരില്‍ ആര്‍ക്കും തോന്നാതിരുന്ന ഇക്കാര്യം പ്രയാറിനു തോന്നിയത് വിചിത്രമായിരിക്കുന്നു. അവരാരും തന്നെ ചിന്താശക്തിയില്ലാത്തവരും മഠയന്മാരുമായിരുന്നില്ല.
ശബരിമലയില്‍ വീഴുന്ന കോടിക്കണക്കിനു രൂപയുടെ നടവരവും അപ്പം, അരവണ, ഇതര പ്രസാദങ്ങള്‍, തേങ്ങ തുടങ്ങിയവ വിറ്റുനേടുന്ന ധനവും ഹിന്ദുമതവിശ്വാസികളുടെയും ഭക്തജനങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കേണ്ടത്. സ്വന്തം വരുമാനത്തില്‍ നിലനില്ക്കാന് പ്രയാസപ്പെടുന്ന ക്ഷേത്രങ്ങളുടെ പുരോഗതിക്കും ശബരിമല നടവരവ് ഉപയുക്തമാക്കേണ്ടിടത്ത് കൂടുതല്‍ ക്ഷേത്രങ്ങള്‍ പണിത് പണം ദുര്‍വിനിയോഗം ചെയ്യുന്നത് ശരിയല്ല. അവിടെ ക്ഷേത്രം പണിതാല്‍ പൊന്നമ്പലമേടിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും.
തന്റെ അപക്വമായ തീരുമാനങ്ങള്‍ ജനഹിതമനുസരിച്ചാണോ, അതിന് നിയമപരമായി സാധുതയുണ്ടൊയെന്നുകൂടി പ്രയാര്‍ മനസ്സിലാക്കേണ്ടതുണ്ട്. നിയമപരമായ പരിരക്ഷനോക്കാതെ മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്റെ പേര് സമുന്നതി എന്നാക്കിയതും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രമെന്ന് മാറ്റിയതും ഗോപാലകൃഷ്ണന്റെ അപക്വമായ തീരുമാനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്.
അഡ്വ. പി.കെ.ശങ്കരന്‍കുട്ടി,
കഴക്കൂട്ടം
പാദുക ഉപയോഗം
മാര്‍ച്ച് 22 ലെ ‘ജന്മഭൂമിയില് ‘ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധക്ക്’ എന്ന തലക്കെട്ടോടെ പി.കെ. കൃഷ്ണനുണ്ണി, പട്ടാമ്പി എഴുതിയ കത്തുകണ്ടു. നട്ടുച്ച സമയത്ത് പൊരിയുന്ന വെയിലില്‍ ക്ഷേത്രം തന്ത്രിയുടെയും പുജാരിയുടെയും അനുഗമിക്കുന്നവരുടെയും കാലുകള്‍ ചുട്ടുപൊള്ളുകയാണെന്നും ഇതിന് എന്തെങ്കിലും പ്രതിവിധി കണ്ടുകൂടെയെന്നും ആവശ്യപ്പെടുന്നതാണ് കത്തിലെ ഉള്ളടക്കം.
നമ്മള് ധരിക്കുന്ന ചെരിപ്പുകള്‍ മൃഗത്തോലു കൊണ്ടുണ്ടാക്കിയതിനാലാണ് അവ ക്ഷേത്രത്തിനകത്ത് ധരിക്കുവാന്‍ പാടിെല്ലന്ന ചിട്ടയുണ്ടാക്കിയത്. എന്നാല്‍ പണ്ടുകാലത്ത് മരംകൊണ്ടുള്ള പാദുകങ്ങള്‍ ഉപയോഗിച്ചിരുന്നു. 24/5ലെ ജന്മഭൂമിയുടെ ഒന്‍പതാം പുറത്ത് ചേര്‍ത്ത വാര്‍ത്തയിലെ കാശിമഠാധിപതിയും യുവധര്മ്മഗുരുവുമായ സംയമീന്ദ്രതീര്‍ത്ഥ ക്ഷേത്രത്തിനകത്ത് പാദുകങ്ങള്‍ ധരിച്ചാണ് നടക്കുന്നത്. ഇൗ പാദുകധാരണരീതി തന്ത്രി, ശാന്തി എന്നിവരും സ്വായത്തമാക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: