ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ പ്രദേശമാണ് മൂന്നാര്‍. അക്ഷരാര്‍ത്ഥത്തില്‍ ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശം. കശ്മീരിനെപോലെ കുളുര്‍മ്മയേകുന്നതും സുന്ദരമായ കാഴ്ചയും കാലാവസ്ഥയുമുള്ള മൂന്നാറിനെ മാന്തിത്തീര്‍ക്കുകയാണ് സ്വാര്‍ത്ഥികളായ മനുഷ്യര്‍. അത്തരക്കാരെ കൂട്ടിലടയ്ക്കേണ്ട സര്‍ക്കാറുകള്‍ കയ്യേറ്റക്കാരെ കുടിയേറ്റക്കാരെന്ന് വിശേഷിപ്പിച്ച് സംരക്ഷിക്കുന്ന കാഴ്ചയാണ് എന്നും ഉണ്ടായത്.
മൂന്നാറിലെ പുതിയ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുമെന്ന് ഉറപ്പുനല്‍കുന്ന ഇന്നത്തെ സര്‍ക്കാര്‍, കയ്യേറി പടുത്തുയര്‍ത്തിയ ബഹുനില മന്ദിരങ്ങളെ തൊടാന്‍ പോകുന്നില്ല. അവയെയെല്ലാം സംരക്ഷിക്കുമെന്നുതന്നെയാണ് മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്ത യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കഴിഞ്ഞ ഇടതുഭരണകാലത്ത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രത്യേക താല്പര്യമെടുത്ത് ദൗത്യസംഘത്തെ നിയോഗിച്ച് അനധികൃതകെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.
ചില കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ പൊളിക്കുകയും ചെയ്തു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെയോ പാര്‍ട്ടിയുടെയോ പിന്തുണ സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. മൂന്നാറിലെ സിപിഎമ്മും സിപിഐയും അച്യുതാനന്ദനെതിരെയും ഉദ്യോഗസ്ഥര്‍ക്ക് നേരെയും കടുത്ത വിമര്ശമനം തന്നെയാണ് നടത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതും പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനത്തെ മറ്റ് കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്നൊക്കെ ആശിപ്പിച്ചിരുന്നു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഒന്നും സംഭവിച്ചില്ല. പാര്‍ട്ടികളും കോടതികളും ശക്തമായി ഇടപെട്ടപ്പോള്‍ വിഎസിന്റെ പൂച്ചകള്‍ ഒന്നൊന്നായി കുന്നിറങ്ങി. അതിനുശേഷം അടുത്തിടെയാണ് മൂന്നാര്‍ വീണ്ടും സജീവമായത്.
സിപിഐ നേതാവ് മുല്ലക്കര രത്നാകരന് ചെയര്‍മാനായ നിയമസഭാ പരിസ്ഥിതി സമിതി മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ 130 അനധികൃത കെട്ടിടങ്ങള്‍ മൂന്നാറിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ഒഴിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതിനിടയില്‍തന്നെ മൂന്നാറിലെ സബ്കളക്ടര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങിയപ്പോള്‍ മൂന്നാറിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആര്‍ഡിഒക്കെതിരെ രംഗത്തിറങ്ങി. സിപിഎം നേതാവും ദേവികുളം എംഎഎയുമായ രാജേന്ദ്രന് കടുത്തരീതിയില്‍തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങി.
കയ്യേറ്റം ഒഴിപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന റവന്യൂ മന്ത്രിക്ക് ബുദ്ധിയില്ലെന്നും നിയമസഭാ റിപ്പോര്‍ട്ട് മണ്ടത്തരമാണെന്നുമാണ് ആക്ഷേപിച്ചത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോസ്ഥര്‍ നാലുകാലില്‍ തിരിച്ചുപോകേണ്ടിവരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇതിനെ തള്ളിപ്പറയാന്‍ സിപിഎമ്മോ മുഖ്യമന്ത്രിയോ തയ്യാറായില്ലെന്ന് മാത്രമല്ല ന്യായീകരിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്തും ഇതേ നിലപാടായിരുന്നു സിപിഎമ്മിന്. വിഎസ് പക്ഷക്കാരനായിരുന്ന ജില്ലാ സെക്രട്ടറി എം.എം. മണി മറുകണ്ടം ചാടി വിഎസിനെതിരെ ഗോഗ്വാ വിളി നടത്തുന്നതാണ് കണ്ടത്. പ്രത്യുപകാരമായി പിണറായി വിജയന് ഇപ്പോള്‍ മണിയെ മന്ത്രിയുമാക്കി.
ഭയാനകമായ രീതിയിലാണ് മൂന്നാറിലെ കയ്യേറ്റമെന്ന് അവിടം സന്ദര്‍ശിച്ച ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന് ബോദ്ധ്യപ്പെട്ടു. കയ്യേറ്റത്തെ ലാഘവത്തോടെ കാണരുതെന്ന മുന്നറയിപ്പ് നല്‍കുകയും ചെയ്തു. ഭരണ-പ്രതിപക്ഷ മുന്നണികളുടെ ഒത്താശയോടെയാണ് അവിടെ ഭൂമി കയ്യേറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മൂന്നാര്‍ സന്ദര്‍ശിച്ചു. അതേസമയം തന്നെ മുഖ്യമന്ത്രി മൂന്നാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്നലെ പ്രത്യേകയോഗവും വിളിച്ചു. കയ്യേറ്റക്കാര്‍ പേടിക്കേണ്ടതില്ലെന്ന സന്ദേശമാണ് യോഗത്തിനുശേഷം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്.
രാജേന്ദ്രന് എംഎല്‍എ കയ്യേറ്റമൊന്നും നടത്തിയിട്ടില്ലെന്നും മല കയറിയവരെല്ലാം കയ്യേറ്റക്കാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. മൂന്നാറിലടക്കം കേരളത്തില്‍ പാട്ടക്കരാര്‍ റദ്ദായ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്. കരാര്‍ റദ്ദാക്കി സര്‍ക്കാരില്‍ കണ്ടുകെട്ടുമെന്ന് വീമ്പടിക്കാറുണ്ട്. അതൊന്നും നടക്കുന്നില്ല. കൈവിട്ടത് നേടിയെടുക്കാനോ ഉള്ളത് സംരക്ഷിക്കാനോ ശ്രമമില്ല. ഇപ്പോള്‍തന്നെ മൂന്നാറിലെ സിപിഎം ഓഫീസിനോട് ചേര്‍ന്ന് പത്തേക്കറോളം ഭൂമി സിപിഎം നേതാക്കളുടെ ഒത്താശയോടെ കയ്യേറി പാര്‍ട്ടി ഗ്രാമം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് വെളിപ്പെട്ടിട്ടുള്ളത്. പരിസ്ഥിതിക്കും പ്രകൃതി സംരക്ഷണത്തിനുംവേണ്ടി ഏറെ മുറവിളി കൂട്ടുന്നവരുണ്ട്.
മൂന്നാറിന്റെ കാര്യത്തിലും അത്തരക്കാര്‍ നിരവധിയാണ്. മൂന്നാറിന് ഇപ്പോള്‍ വേണ്ടത് മുതലക്കണ്ണീരല്ല, ശക്തമായ നടപടിയാണ്. പാര്‍ട്ടി ഗ്രാമം കെട്ടിപ്പൊക്കാന്‍ ഉത്സാഹിക്കുമ്പോള്‍ തകരുന്നത് കേരളത്തിന്റെ കാലാവസ്ഥയാണ്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അതിനായി ശക്തമായ സമ്മര്‍ദ്ദം തുടരുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: