കോട്ടയം: പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും മുന്‍ഗണന നല്കുന്ന കോട്ടയം നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ് അവതരിപ്പിച്ചു. നഗരത്തിലെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി പാര്‍ക്കിങ് പ്ലാസ നിര്‍മ്മിക്കുമെന്നതാണ് ബജറ്റിലെ ശ്രദ്ധേയ വാഗ്ദാനം.
മുമ്പ് നടപ്പാക്കാന്‍ പദ്ധതി തയാറാക്കി വിജയിക്കാതെ പോയ സര്‍ക്കുലര്‍ ബസ് സര്‍വ്വീസ് ഇത്തവണ ബജറ്റിലിടം നേടിയിട്ടുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ഡോ. പി. ആര്. സോന അദ്ധ്യക്ഷത വഹിച്ചു.
2016-17 ലെ 101,16,94,519/- രൂപ വരവും 60,29,45,196/- രൂപ ചെലവും 40,87,49,323/- നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പുതുക്കിയ ബഡ്ജറ്റും 178,88,52,084/- രൂപ വരവും 1,56,17,83,810/- രൂപ ചെലവും 22,70,68,273/- രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റ് ചര്‍ച്ചയും അംഗീകരിക്കലും 29ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ നടക്കും.
പാര്‍പ്പിടം, കുടിവെള്ളം പദ്ധതിക്കള്‍ക്കായി 10 കോടി വീതമാണ് നീക്കിവച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പെട്ട മുഴുവന്‍ കുടുബങ്ങള്‍ക്കും ഭവനപദ്ധതിക്കുമായി 4 കോടി വീതം വകയിരുത്തിയിരിക്കുന്നു.
സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനും ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. 20 സ്മാര്‍ട്ട് ക്ളാസ് മുറികള്‍ സജ്ജമാക്കുന്നതിനും അടിസ്ഥാന വികസന സൗകര്യത്തിനുമായി 1 കോടി രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്കൂളുകളിലെ ഖരമാലിന്യ സംസ്ക്കരണത്തിനും സാനിറ്ററി നാപ്കിന് സംസ്ക്കരണത്തിനുമായി 8.5 ലക്ഷം വകയിരുത്തിയിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മോചിപ്പിക്കുന്നതിനായുള്ള പദ്ധതിക്കായി 20ലക്ഷവും ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ളാസുകള്‍ക്കായി 1 ലക്ഷവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വാര്‍ഡു തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി വാര്‍ഡൊന്നിന് 50,000വീതം 26 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ജീവിതശൈലി രോഗനിര്ണ്ണയക്യാമ്പുകള്ക്കും തുടര്‍ചികിത്സക്കുമായി 20 ലക്ഷമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മാലിന്യ സംസ്ക്കരണത്തിനും വേണ്ട പരിഗണന ബജറ്റിലുണ്ട്.
മാലിന്യ സംസ്ക്കരണ കിയോസ്ക്കണ്ക്കായി 22 ലക്ഷവും മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ക്കായി 20കോടിയും വികേന്ദ്രീകൃത മലിനജല സംസ്കരണ യൂണിറ്റുകള്‍ക്കായി 1 കോടിയും നീക്കിവച്ചിട്ടുണ്ട്. കാരി ബാഗ് നിര്‍മ്മാണയൂണിറ്റ് ആരംഭിക്കുന്നതിനും ബോധവത്ക്കരണത്തിനും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്കുമായി 1 കോടി രൂപ.
സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്ക് 10 ലക്ഷവും സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി 25 ലക്ഷവും നീക്കിവച്ചിരിക്കുന്നു. പൊതുമരാമത്തിന് വേണ്ടി 23.12 കോടിയും, ബസ് ടെര്‍മിനലുകള്‍ ആധുനികവത്ക്കരിക്കുന്നതിനായി 60 ലക്ഷവും മാറ്റിവച്ചതിന് പുറമെ റോഡുകളുടെ സൗന്ദര്യവത്ക്കരണത്തിനും തുക വകയിരിത്തിട്ടുണ്ട്.
രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ളക്സിന്റെ രണ്ടാംഘട്ടത്തിനായി ഒന്നേകാല്‍ കോടിയും ഷോപ്പിംഗ് മാളിനും മാര്‍ക്കറ്റ് ബസ് വേക്കുമായി 50 ലക്ഷവും പാര്‍ക്കിംഗ് പ്ളാസയ്ക്കും ഷോപ്പിംഗ് കോപ്ളക്സിനുമായി 1 കോടി 20 ലക്ഷവും നാട്ടകം,കുമാരനല്ലൂര്‍ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി ഹാളുകള്‍ക്ക് 1.50 കോടിയും നീക്കി വച്ചിരിക്കുന്നു.
മുനിസിപ്പല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിനു പകരം പുതിയ ഫ്ളാറ്റ് പണിയുന്നതിനും വനിതാ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുമായി പത്തേമുക്കാല് കോടിയും, പാലങ്ങള്‍ കലുങ്കുകള്‍ ഓടകള്‍ എന്നിവക്കായി 75 ലക്ഷവും വകയിരിത്തിയിരിക്കുന്നു. സോണല്‍ ആഫീസും പച്ചക്കറി മാര്‍ക്കറ്റും മുനിസിപ്പല്‍ റെസ്റ്റ് ഹൗസും പുതുക്കിപ്പണിയുന്നതിനായി ഓരോ കോടി രൂപ വീതമാണ് നീക്കിവച്ചിട്ടുള്ളത്. കിഴക്കന്‍ മേഖലാ സാംസ്ക്കാരിക നിലയം പദ്ധതിക്കായി 10 ലക്ഷവും തിരുവാതുക്കല്‍ ഡൈനിംഗ് ഹാളിനായി 70 ലക്ഷവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി 20 കോടിയും ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കായി 64 ലക്ഷവും ട്യൂബ് സെറ്റുകള്‍ക്കായി 46.80 ലക്ഷവും ലൈബ്രറികള്‍ക്ക് 20 ലക്ഷവും അങ്കണവാടികള്‍ക്കായി 1 കോടിയും ജൂബിലി പാര്‍ക്ക് നവീകരണത്തിനായി 5 ലക്ഷവും ഉത്സവാഘോഷങ്ങള്‍ക്ക് 1 ലക്ഷവും സംക്രമ വാണിഭത്തിനായി 2 ലക്ഷവും വകയിരുത്തുന്നു.
ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും അടിസ്ഥാന വികസനത്തിനായി 10 ലക്ഷവും വയോജന സംരക്ഷണത്തിനും സംഗമത്തിനുമായി 5 ലക്ഷവും കനിവ് പദ്ധതിക്കായി 2 ലക്ഷവും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 50 ലക്ഷവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കുടുംബശ്രീക്കുമായി ഒന്നേമുക്കാല്‍ കോടിയും നഗര ഉപജീവന കേന്ദ്രത്തിന് 15 ലക്ഷവും നീക്കിവച്ചു. ജനറല്‍ ആശുപത്രിയിലെ ആധുനിക മോര്‍ച്ചറിക്കായി 1 കോടിയും ഡയാലിസിസ് സാമഗ്രികള്‍ക്കായി 15 ലക്ഷവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: