നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്താഫീസ് വളപ്പില്‍ നിന്നും കടത്താന്‍ ശ്രമിച്ച പഴയ ഇരുമ്പ് ഉള്‍പ്പടെ കയറ്റിയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് ആക്രി കയറ്റിയ പെട്ടി ഓട്ടോറിക്ഷ പിടികൂടിയത്.
പഞ്ചായത്താഫീസിന്റെ അറ്റകുറ്റപ്പണികള്‍ക്കുശേഷം ഇവിടെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് രൂപ വില വരുന്ന സാമഗ്രികളാണ് കടത്തിയത്. ആദ്യം ഒരു വാഹനം നിറയെ പഴയ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയതിനുശേഷം മടങ്ങിയെത്തി രണ്ടാമതും ലോഡു കയറ്റുന്നത് ശ്രദ്ധയില്‍ പെട്ട പരിസരവാസികളാണ് വാഹനം തടഞ്ഞിട്ടതിനു ശേഷം നെടുങ്കണ്ടം സ്റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി നെടുങ്കണ്ടം സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുപോയി.
വാര്‍ഡ് മെമ്പര്‍ ഷിജിമോന്‍ ഐപ്പ് രേഖാമൂലം പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസെടുത്തു. നിയമപരമായി പാലിക്കേണ്ട നടപടികളൊന്നും പാലിക്കാതെ സെക്രട്ടറിയും ഭരണസമിതിയിലെ ചില പ്രധാനികളുടെയും അറിവോടെയാണ് ഇവ കടത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്നലെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ നല്കിയ വിശദീകരണം പഞ്ചായത്ത് ഭരണ സമിതി തീരുമാനം അനുസരിച്ച് 4325 രൂപക്കാണ് പഴയ സാധനങ്ങള്‍ നെടുങ്കണ്ടത്തെ വ്യാപാരിക്ക് വിറ്റതെന്നാണ്. മോട്ടോര്‍ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ വിലപിടിപ്പുള്ള പല വസ്തുക്കളും ആക്രിയുടെ മറവില്‍ കടത്തിയതായും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: