കുന്നംകുളം : കടങ്ങോട് ഗൃഹനാഥന്റേയും കുടുബാംഗങ്ങളുടേയും ജീവനെടുത്തത് അനധികൃത പണമിടപാടും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലും ബാങ്കിന്റെ ജപ്തി ഭീഷണിയുമാണെന്ന് സൂചന. ഉയര്‍ന്ന സാമ്പത്തിക നിലവാരത്തില്‍ കഴിഞ്ഞിരുന്ന സുരേഷ്കുമാറിനെ കടക്കെണിയിലാക്കിയത് സ്വകാര്യ കുറി നടത്തിപ്പായിരുന്നു. കെട്ടിട നിര്‍മ്മാണങ്ങളില്‍ ടൈല്‍ വിരിക്കുന്ന കരാറുകാരനായിരുന്ന സുരേഷ്കുമാറിന്റെ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.
ഇതിനിടയിലാണ് സ്വകാര്യ വിളിക്കുറി നടത്താന്‍ സുരേഷ് തീരുമാനിച്ചത് .തുടക്കത്തില്‍ നല്ല രീതിയില്‍ നടന്നിരുന്ന കുറി കുബേര നിയമം വന്നപ്പോള്‍ ഇതിന്റെ മറവില്‍ വിളിച്ചവര്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ കുറി പൊളിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുറി പൊളിയുകയും പണം അടച്ചവര്‍ക്ക് തിരികെ നല്കാന് കഴിയാതെ സുരേഷ് കുമാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
കടബാധ്യത തീര്‍ക്കാന്‍ ബ്ലേഡ് മാഫിയ സംഘങ്ങളില്‍ നിന്ന് കൊള്ള പലിശയ്ക്ക് പണം വായ്പയെടുത്തത് സുരേഷ്കുമാറിനേയും കുടുംബത്തേയും കൂടുതല്‍ കുരുക്കിലാക്കി.പണം ലഭിക്കാനുള്ളവര്‍ സുരേഷിന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു . പഞ്ചായത്ത് മെമ്പര്‍ സൗമ്യ സുരേഷിന്റെ മധ്യസ്ഥതയില്‍ വര്‍ഷത്തിനുളളില്‍ പണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി അവധി വാങ്ങിയിരുന്നു.
സമ്മര്‍ദ്ദം ചെലുത്തി വീടും പറമ്പും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കാനുള്ള ഭൂമാഫിയ സംഘത്തിന്റെ ഗൂഡ ശ്രമവും ഇതിന് പുറകിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടും പറമ്പും വില്‍പ്പന നടത്തി കടങ്ങള്‍ വീട്ടാനായിരുന്നു സുരേഷ്കുമാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒരു കോടി രുപയോളം വിലമതിക്കുന്ന വസ്തുവകകള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് ചോദിച്ചിരുന്നതെന്ന് പറയുന്നു.
എത്തിയിരുന്ന ആവശ്യക്കാരേ ഭൂമാഫിയ സംഘം മുടക്കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് വീട് പണയപ്പെടുത്തി വായ്പയെടുത്തിരുന്ന സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി ഭീഷണിയുമായി സുരേഷ് കുമാറിന്റെ വീട്ടിലെത്തിയത്. വായ്പ തിരികെ അടച്ചില്ലെങ്കില്‍ ഇന്ന് വീടിന് മുകളില്‍ നോട്ടീസ് പതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മരണത്തില്‍ നിന്നും രക്ഷപ്പെട്ട മകള്‍ വൈഷ്ണവി പറയുന്നു.
വീടും സ്ഥലവും വില്‍പ്പന നടത്തി കടങ്ങള്‍ വീട്ടാനായിരുന്നു താന്‍ കരുതിയിരുന്നതെന്നും ഇതിന് കഴിയാത്തതിനാല്‍ ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഇനി വസ്തു വില്‍പ്പന നടത്തി കടങ്ങള്‍ വീട്ടണമെന്നാണ് കരുതുന്നതെന്നും അത്മഹത്യ കത്തില്‍ എഴുതിയിട്ടുണ്ട്.സുരേഷിന് കുട്ടികളുടെ സ്കൂള്‍ വാഹന വാടക പോലും നല്കാന് കഴിഞ്ഞിരുന്നില്ല.ദാരിദ്ര്യവും കടക്കാരുടെ ഭീഷണിയും കൊണ്ടുണ്ടായ മനപ്രയാസമാണ് ഒരു കുടുംബത്തിന്റേയും ജീവനെടുത്തത്.
ഞെട്ടല്‍ മാറാതെ വൈഷ്ണവി
കുന്നംകുളം : നാടിനെ നടുക്കിയ കടങ്ങോട്ടെ ദുരന്തത്തില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ നാല് മണിക്കൂറില്‍ നിന്നും വൈഷ്ണവി ഇനിയും മോചിതയായിട്ടില്ല.കുടുംബത്തിന്റെ കൂട്ടമരണത്തില്‍ നിന്നും വൈഷ്ണവി രക്ഷപ്പെട്ടത് കിണറിലെ വൈദ്യുതി മോട്ടോറിന്റെ കയറില്‍ തൂങ്ങി. തന്നെ കിണറ്റിലെറിയരുത് അച്ചായെന്ന വൈഷ്ണവിയുടെ നിലവിളി സുരേഷ്കുമാറിന്റെ ഹൃദയത്തില്‍ തറച്ചെങ്കിലും ഭാര്യയേയും മക്കളേയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ആ പിതാവ്.
അതു കൊണ്ട് തന്നെ മകളുടെ കാല്‍പിടിച്ചുള്ള കരച്ചില് സുരേഷ്കുമാറിനെ തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തന്റെ പിഞ്ചോമനയെ പിടിച്ച് കിണറ്റിലേക്ക് എറിയുമ്പോള്‍ ആ പിതാവ് ഇങ്ങനെ പറഞ്ഞുവത്രെ.മോളെ അച്ചന് ഇഷ്ടമില്ലാഞ്ഞിട്ടല്ല.അച്ചന് വേറെ മാര്‍ഗമില്ല.. മോളെ തനിച്ചാക്കി പോകാന്‍ അച്ചന് കഴിയില്ല.. ഇത് പറയുമ്പോള്‍ അച്ചന് കരഞ്ഞിരുന്നുവെന്ന് വൈഷ്ണവി പറഞ്ഞു.
എന്നും ലോട്ടറി വിറ്റ് വരുമ്പോള്‍ തന്റെ പൊന്നുമക്കള്‍ക്ക് പലഹാര പൊതിയുമായാണ് സുരേഷ്കുമാര്‍ വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച രാത്രിയില്‍ ഐസ്ക്രീം കൊണ്ട് വന്ന് കുട്ടികള്‍ക്ക് കൊടുത്ത സുരേഷ്കുമാര്‍ ഇതോടൊപ്പം കുട്ടികള്‍ക്ക് ഉറക്കഗുളികകള്‍ കൂടി നല്‍കുകയായിരുന്നു. വിരയ്ക്കുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് ഗുളികകള്‍ കുട്ടികളേ കൊണ്ട് കഴിപ്പിച്ചത്. വൈഷ്ണവി ഗുളിക കഴിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഐസ്ക്രീമില് പൊടിച്ച് നല്‍കുകയായിരുന്നു.
വൈഷ്ണവി ഉടന്‍ തന്നെ ചര്‍ദ്ധിച്ചതിനാല്‍ ഗുളികയുടെ മയക്കം കുട്ടിക്ക് ഉണ്ടായില്ല. ഇതിന് ശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റില്‍ എറിഞ്ഞത്. പാതി മയക്കിത്താലായ മറ്റുകുട്ടികളെ കിണറ്റില്‍ എറിയുന്നതും അമ്മചാടുന്നതും കണ്ട് ഭയന്ന് മൂന്ന് തവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ്കുമാര്‍ പിടികൂടി കിണറ്റില്‍ എറിയുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി പൊങ്ങിയ വൈഷ്ണവിക്ക് കിണറിലെ മോട്ടോര്‍ കെട്ടിയിരുന്ന കയറില്‍ പിടിത്തം കിട്ടുകയായിരുന്നു.
ജീവനും മരണത്തിനുമിടയില്‍ കയറില്‍ തൂങ്ങി ഏകദേശം നാല് മണിക്കൂര്‍ സമയമാണ് വൈഷ്ണവി കിണറില്‍ കഴിഞ്ഞത്.പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ നാട്ടുകാര്‍ കിണറില്‍ നിന്നും വൈഷണവിയുടെ കരച്ചില് കേട്ടെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്വന്തം അച്ചന്റേയും അമ്മയുടേയും കൂടപ്പിറപ്പുകളുടേയും മരണം കണ്മുന്നില് കണ്ട നടുക്കത്തില്‍ നിന്നും ഈ എട്ട് വയസുകാരി ഇപ്പോഴും മോചിതയായിട്ടില്ല. അനാഥയാകപ്പെട്ട ഈ പൊന്നോമനയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കണ്ണുനീര് പൊഴിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: