കോഴിക്കോട്: രണ്ടരക്കോടി രൂപയുടെ വിദേശ കറന്‍സി പിടികൂടിയതിന് പിന്നാലെ പതിനാലര ലക്ഷം രൂപകൂടി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പിടികൂടി. മാവൂര്‍ റോഡ് ജംഗ്ഷനിലെ ലാന്റ്ഷിപ് മാളിലെ കിംഗ് റിച്ച് ഇന്റര്‍നാഷണല്‍ എന്ന വിദേശ പണ വിനിമയ സ്ഥാപനത്തില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ഈ പണം പിടികൂടിയത്.
എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും ആറര ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടിച്ചെടുത്തത്. ഈ സ്ഥാപനത്തില്‍ അമിതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാനും കൃത്യമായ രേഖകള്‍ ഹാജരാക്കാനും ഉടമകള്ക്കായിട്ടില്ല. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
ഞായറാഴ്ച രാത്രി മുക്കം സ്വദേശിയായ മുഹമ്മദ് ജുനൈദില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് വിഭാഗം 2.33 കോടിയുടെ വിദേശ കറന്‍സികള്‍ പിടികൂടിയിരുന്നു. രാത്രി 10.20ന് കൊച്ചിയലേക്ക് എയര്‍ഇന്ത്യ വിമാനത്തില്‍ പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു യുവാവ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിക്കുകയായിരുന്നു.
മാവൂര്‍ റോഡിലെ കിംഗ് റിച്ച് ഇന്റര്‍നാഷണലിലെ ജീവനക്കാരനാണ് ഇയാളെന്നും സ്ഥാപനത്തിന് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഉണ്ടെന്നും നിയമാനുസൃതമായി എറണാകുളത്ത് സ്ഥാപനത്തിലേക്ക് പണം കൊണ്ടുപോവുകയാണെന്നുമാണ് ഇയാള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തോട് പറഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുകയും വിദേശ കറന്‍സികള്‍ പിടിച്ചെടുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: