തിരുവനന്തപുരം: ഇടുക്കി ഭൂമികയ്യേറ്റത്തില്‍ സിപിഐ മന്ത്രിക്കെതിരെയും സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും വിവാദപരാമര്‍ശങ്ങള്‍ നടത്തിയ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പിന്തുണ. രാജേന്ദ്രന്റെ കയ്യേറ്റത്തെയും പിണറായി ന്യായീകരിച്ചു. അതേസമയം സബ്കളക്ടറുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ തമ്മില്‍ ദൂരമേറെയാണ് എന്നു പറഞ്ഞ് സബ് കളക്ടറുടെ അധികാരം വിഭജിക്കാന്‍, ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നായിരുന്നു ഭൂമി കയ്യേറ്റം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. കൈയേറ്റഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണ്. ആരുടെയും കാല് വെട്ടണമെന്നോ നാല് കാലില്‍ നടത്തണമെന്നോ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് രാജേന്ദ്രന് യോഗത്തില്‍ പറഞ്ഞത്. എന്തും സൃഷ്ടിക്കാന്‍ വൈഭവമുള്ളവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. അങ്ങനെയൊരു നില അവിടെയില്ലെന്ന് സബ് കളക്ടറും പറഞ്ഞിട്ടുണ്ട്.
മൂന്നാറില്‍ വീട് വയ്ക്കാന്‍ റവന്യു അധികൃതരുടെ അനുമതി വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സബ് കളക്ടര്‍ ആണ് ഇത് അനുവദിക്കേണ്ടത്. വിപുലമായ പ്രദേശത്തിന്റെ അധിപനാണ് സബ് കളക്ടര്‍. അതുകൊണ്ടുതന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും സബ് കളക്ടറുടെ ആസ്ഥാനത്തേക്ക് വരേണ്ട അവസ്ഥയുണ്ട്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ റവന്യു വകുപ്പ് ആലോചിച്ച് ചെയ്യും.
സബ് കളക്ടര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോയി സിറ്റിംഗ് നടത്തുക പ്രായോഗികമല്ല. ദേവികുളം സബ്കളക്ടറെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ ആവശ്യകത കണക്കിലെടുത്ത് മാത്രമേ റിസോര്‍ട്ട് നിര്‍മ്മാണം അനുവദിക്കാനാവൂ. ലക്ഷക്കണക്കിനാളുകളാണ് മൂന്നാറിലെത്തുന്നത്. വന്നുപോകുന്നവരും താമസസൗകര്യം തേടുന്നവരുമുണ്ട്. അത്തരം ആളുകളുടെ കണക്കെടുത്ത് റിസോര്‍ട്ട് നിര്‍മാണം ക്രമീകരിക്കാനാണ് നിര്‍ദ്ദേശം. തോന്നിയ പോലെ പറ്റില്ല. മൂന്നാറില്‍ കൈയേറ്റം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല.
എന്നാല്‍ നൂറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവില്ല. ഏപ്രില്‍ അവസാനത്തോടെ ഇടുക്കിയിലെ പട്ടയ നടപടികള്‍ പൂര്ണതയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ റവന്യുവകുപ്പ് ത്വരിതഗതിയില്‍ സ്വീകരിച്ചുവരികയാണ്.
1977 ജനുവരി ഒന്നിന് ശേഷമുള്ള കുടിയേറ്റങ്ങളെല്ലാം കൈയേറ്റങ്ങളാണ്. റവന്യു അധികൃതര്‍ക്ക് കൈയേറ്റ രേഖകളുടെ പരിശോധനയ്ക്ക് പോലും തടസ്സം നേരിടുന്നുവെന്ന ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെപ്പറ്റി ചോദിച്ചപ്പോള്‍ 450 വര്‍ഷങ്ങളായി താമസിക്കുന്ന ആളുകളൊക്കെ അവിടെയുണ്ട്, അവരോട് പോയി കൈയേറ്റക്കാരാണ് എന്ന് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ ചൂടായെന്ന് വരും എന്നായിരുന്നു മറുപടി.
മന്ത്രിമാരായ എം.എം.മണി, ഇ.ചന്ദ്രശേഖരന്, കെ.രാജു, എംഎല്‍എമാരായ എസ്.രാജേന്ദ്രന്, ഇ.എസ്.ബിജിമോള്‍, പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്, ജോയ്സ് ജോര്‍ജ് എംപി, അഡ്വക്കറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: