കൊച്ചി: പിണറായി സര്‍ക്കാരിന്റെ 10 മാസത്തെ പ്രകടനം മോശമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് മന്ത്രിമാര്‍ക്ക് കര്‍ശന നിയന്ത്രണം. മന്ത്രിമാര്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്, വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ്, ഭക്ഷ്യമന്ത്രി പി. തിലോത്തമന് എന്നിവരുടെ വകുപ്പുകളിലെ വീഴ്ചകളാണ് കോടിയേരി പ്രധാനമായും പരാമര്‍ശിച്ചത്.
മന്ത്രിമാര്‍ മണ്ഡല പര്യടനം ക്രമീകരിച്ച്, നിയന്ത്രിച്ച്, ഭരണത്തില്‍ ശ്രദ്ധിക്കണമെന്ന് കോടിയേരി നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ പല പദ്ധതികളും പാളി. ലഹരിക്കെതിരായ ‘വിമുക്തി’ ഫലം കണ്ടില്ല. ഇത് മെച്ചപ്പെടുത്തണം. റേഷന്‍ വിതരണം തടസപ്പെട്ടത് ജനവികാരം സംസ്ഥാന സര്‍ക്കാരിനെതിരാക്കി. പത്താം ക്ലാസിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഗൗരവതരം. എന്നാല്‍, ദുരഭിമാനം ഉയര്‍ത്തിപ്പിടിക്കാതെ തെറ്റു തിരുത്താനും പരീക്ഷ വീണ്ടും നടത്താനും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനും നടപടി തുടങ്ങി, കോടിയേരി വിശദീകരിച്ചു.
ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചെങ്കിലും, മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവര്‍ത്തനമെന്നാണ് കോടിയേരിയുടെ വിലയിരുത്തല്‍. പോലീസിന് മൊത്തം വീഴ്ചയില്ല. ചില വിഷയങ്ങളില്‍ ഫലപ്രദമായ നടപടിയെടുത്തു. തെറ്റായ പ്രവണതയ്ക്ക് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലംമാറ്റവും സസ്പെന്‍ഷനും മറ്റും വന്നു. 2011-ല്‍ മുന്‍ സര്‍ക്കാര്‍ കാലത്ത് (കോടിയേരി ആഭ്യന്തരമന്ത്രി) പുതിയ പോലീസ് ആക്ട് വന്നു. അതില്‍ പറയുന്നത് നടപ്പാക്കിയാല്‍ മതി, കോടിയേരി പറഞ്ഞു.
എ.കെ. ശശീന്ദ്രന് രാജിവച്ചത് കുറ്റമേറ്റല്ല, ധാര്‍മ്മികതയുടെ പേരിലാണ്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് പാര്‍ട്ടി നിലപാട്. മന്ത്രിസ്ഥാനം എന്‍സിപിയുടേതാണ്. അവരാണ് തീരുമാനിക്കേണ്ടത്. മന്ത്രിയാരാണെന്ന ചോദ്യങ്ങള്‍ക്കു മറുപടിയായി കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: