വിളപ്പില്‍: കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ച ചുമരുകള്‍. ഇളം കാറ്റില്‍ പോലും ഇളകിയാടുന്ന മേല്‍ക്കൂര. മഴപെയ്താല്‍ വെള്ളം നിറയുന്ന കുടുസു മുറികള്‍. മരപ്പട്ടിയുടെ വിസര്‍ജ്യം ദുര്‍ഗന്ധം പരത്തുന്നതിനാല്‍ മൂക്കുപൊത്താതെ നില്‍ക്കാനാവില്ല. ഇത് വിളപ്പില്‍ വില്ലേജ് ഓഫീസ്. വന്നെത്തുന്നവര്‍ വിചിത്രമെന്ന് വിശേഷിപ്പിക്കുന്ന ദുരിതങ്ങള്‍ കൂടുകൂട്ടിയ സര്‍ക്കാര്‍ സ്ഥാപനം.
പൊട്ടി പൊളിഞ്ഞ് തൂങ്ങിയാടുന്ന വൈദ്യുത സര്‍ക്യൂട്ടും സ്വിച്ച് ബോര്‍ഡുകളും വില്ലേജ് ഓഫീസിലെ എല്ലാമുറിയിലും അപകട ഭീതി പരത്തുന്നു. കെട്ടിടത്തിന് സമീപത്തെ ശൗചാലയത്തിന്റെ സ്ലാബ് പൊട്ടി പൊളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ എന്ത് ആവശ്യത്തിനായാലും ഇവിടെയെത്തുന്നവര്‍ അധികസമയം നില്‍ക്കാറില്ല. വില്ലേജ് ഓഫീസിന്റെ ഈ ദുരവസ്ഥ മാറിമാറി വന്ന പല ഉദ്യോഗസ്ഥരും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെയും ഒരു നടപടിയും ഉണ്ടായില്ല.മരപ്പട്ടിയുടെ കടിയേല്ക്കുമെന്നും തൂങ്ങിയാടുന്ന വയറുകളില്‍ നിന്നും വൈദ്യുത ആഘാതം ഏല്‍ക്കുമോ എന്ന ഭയത്തിലും ആണ് ജീവനക്കാരും പൊതു ജനങ്ങളും ഇവിടെയെത്തുന്നത് . പൊതുജനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയും ഓഫീസ് രേഖകളും സൂക്ഷിക്കാന്‍ പ്രതേകം സജ്ജീകരണങ്ങള്‍ ഒന്നുംതന്നെ ഇവിടെയില്ല. ഇടുങ്ങിയ മുറികളില്‍ നിലത്തും പഴയ അലമാരയുടെ മുകളിലും കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെക്കെയും ചാക്കുകളിലും അല്ലാതെയുമായി വച്ചിരിക്കുന്ന ഓഫീസ് രേഖകള്‍ ഈ ദുരവസ്ഥയില്‍ പൂര്‍ണ്ണമായും നശിച്ച സ്ഥിതിയാണ്.
ജീവനക്കാരും അപേക്ഷകള്‍ സമര്‍പ്പിക്കാനും ഭൂരേഖകള്‍ കൈപ്പറ്റാനും എത്തുന്നവര്‍ നിമിഷങ്ങള്‍ ഇടവിട്ട് മുകളിലേക്ക് നോക്കി നിന്നില്ലെങ്കില്‍ മരപ്പട്ടിയുടെ വിസര്‍ജ്യം കൃത്യം തലയില്‍ തന്നെ പതിക്കുന്ന സാഹചര്യമാണിവിടെ. വിവിധ ആവശ്യങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ മേശപ്പുറത്തു വച്ചിട്ട് പോയാലും അടുത്ത ദിവസം എത്തുമ്പോള്‍ ചിതലരിക്കുന്ന കാഴ്ചയാണ് എന്ന് ജീവനക്കാര്‍ പറയുന്നു .ഓഫീസ് മുറികളും മേല്‍ക്കൂരയുമൊക്കെ ചിതല് പുറ്റുകളാല്‍ സമൃദ്ധം. ജീവനക്കാര്‍ ഇത് വൃത്തിയാക്കിയാലും നിമിഷങ്ങള്‍ക്കകം ചിതലുകള്‍ സജീവമാകും. പലപ്പോഴും ഫയലുകള്‍ കാണാതാവുമ്പോള്‍ അപേക്ഷകനുമായി ഓഫീസില്‍ തര്‍ക്കം ഉണ്ടാകും. ജീവനക്കാരുടെ നിസ്സഹായാവസ്ഥ മനസിലാക്കുന്നവര്‍ വീണ്ടും അപേക്ഷകള്‍ എഴുതി നല്കി സഹകരിക്കും.
സമീപത്തു പഞ്ചായത്ത് ഓഫീസിനായി പുതിയ കെട്ടിടം പണികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വില്ലേജ് ഓഫീസിനു പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങങ്ങളും ഒരുക്കാന്‍ ആരും തയ്യാറാവുന്നില്ല. ഇത് നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിയന്തരമായി റവന്യു അധികാരികള്‍ ഇടപെട്ടു വില്ലേജ് ആഫീസിനെ സംരക്ഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ പല പ്രാവശ്യം പ്ലാനും എസ്റ്റിമേറ്റുമൊക്കെ എടുത്തെങ്കിലും നിര്‍മ്മാണ നടപടികള്‍ ഉണ്ടായില്ല. വരാനിരിക്കുന്ന കാലവര്‍ഷത്തെ അതിജീവിക്കാന്‍ നൂറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടത്തിന് കഴിയുമോ എന്നത് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: