തിരുവനന്തപുരം: ജനങ്ങള്‍ക്ക് നീതി നടപ്പിലാക്കേണ്ട സ്ഥാപനങ്ങളില്‍ കടന്നുകൂടിയ ക്യാന്‍സര്‍ ഇല്ലാതാക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്ന’ വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഇന്ന് ബാധിച്ചിരിക്കുന്ന അധാര്‍മികതയുടെ വളര്‍ച്ച സിസ്റ്റര്‍ അഭയകൊല്ലപ്പെട്ടതോടെയാണ്. സിബിഐ എട്ട് വര്‍ഷം മുമ്പ് ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടും കേസ് വിചാരണയ്ക്കെടുക്കാന്‍ തയ്യാറായിട്ടില്ല. പ്രതികള്‍ എത്തുന്നില്ലാ എന്ന വാദം പറഞ്ഞ് കേസ് നീട്ടുന്നതിന് പകരം പ്രതികളെ ഹാജരാക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ധര്‍മ്മം നടപ്പിലാക്കാന്‍ കുറ്റകരമായ വീഴ്ച്ച തുടരുന്ന ഒരു വിഭാഗവും നീതി നടപ്പിലാക്കാന്‍ വേണ്ടി പൊരുതുന്ന മറ്റൊരു വിഭാഗവുമാണ് അഭയാ കേസില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഡി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ ജോമോന് പുത്തന്‍ പുരയ്ക്കല്‍ സ്വാഗതം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്, പന്നിയന്‍ രവീന്ദ്രന്, ചെറിയാന് ഫിലിപ്പ്, ഉഴവൂര്‍ വിജയന്, ജാസ്മിന്, എന്‍. ബാലഗോപാല്‍, മധു എസ് നായര്‍, കെ.പി. സോമരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: