തിരുവനന്തപുരം: രജിസ്റ്റര്‍ കണ്ട് ബോധ്യപ്പെട്ടിട്ടും വിവാഹം നടന്നിട്ടില്ലെന്ന് പറഞ്ഞ് വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റ് നിരസിച്ച നഗരസഭയോട് 30 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തിരുവനന്തപുരം നഗരസഭയിലെ ഉദേ്യാഗസ്ഥര്‍ വിവാഹ സ്ഥലമായ പള്ളി സന്ദര്‍ശിച്ച് രേഖകള്‍ ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം സര്‍ട്ടിഫിക്കേറ്റ് നല്കാന് നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. തിരുമല സ്വദേശിനി നല്കിയ പരാതിയിലാണ് ഉത്തരവ്.
കമ്മീഷന് നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പരാതിക്കാരിയുടെ വിവാഹം പൂജപ്പുര സെവന്ത് ഡേ അഡ്വന്റിസ്റ്റ് പള്ളിയിലാണ് നടന്നതെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിവാഹം നടന്നോ എന്നറിയാന്‍ തിരുമല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പള്ളി രജിസ്റ്ററില്‍ പരിശോധന നടത്തിയെങ്കിലും അങ്ങനെയൊരു വിവാഹം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.എന്നാല്‍ കേസ് പരിഗണനക്കെടുത്തപ്പോള്‍ പൂജപ്പുര സെവന്ത് ഡേ പള്ളിയില്‍ നിന്നും നല്കിയ വിവാഹ സര്‍ട്ടിഫിക്കേറ്റ് പരാതിക്കാരി ഹാജരാക്കി. പള്ളിയില്‍ പരാതിക്കാരിയുടെ വിവാഹം നടന്നതായി സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട രജിസ്റ്റര്‍ പള്ളിയുടെ റീജിയണല്‍ ഓഫീസില്‍ ലഭ്യമാണെന്നും നഗരസഭയില്‍ നിന്നെത്തിയ ഉദേ്യാഗസ്ഥര്‍ അത് കണ്ട് ബോധ്യപ്പെട്ടതാണെന്നും പരാതിക്കാരി അറിയിച്ചു.സര്‍ട്ടിഫിക്കേറ്റ് നല്‍കിയശേഷം കമ്മീഷനില്‍ നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: