കൊച്ചി: ബജറ്റിലെ പിഴവ് കോര്പ്പറേഷന് തിരുത്തുന്നു. ഇന്ന് മറുപടി പ്രസംഗത്തില്‍, കൊച്ചി കോര്പ്പറേഷന് ശക്തമായ സാമ്പത്തിക പിന്തുണ നല്കുന്ന കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുമെന്ന് മേയര്‍ അറിയിച്ചു.
ശനിയാഴ്ച അവതരിപ്പിച്ച കോര്പ്പറേഷന് ബജറ്റ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികളെ ആശ്രയിച്ചുള്ളതായിരുന്നു. ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റും നന്ദി പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് പരാമര്‍ശിച്ചില്ല. ഇത് വിവാദമായിരുന്നു.
ഇന്നലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ബിജെപി അംഗം സുധാ ദിലീപ് നഗരസഭ കേന്ദ്ര സര്‍ക്കാരിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.ബി. സാബു, ബിജെപി അംഗം ഉയര്‍ത്തിയ വിഷയം ശരയാണെന്ന് വിശദീകരിച്ചത്. തെറ്റ് തിരുത്താന്‍ തയ്യാറാണെന്ന് മേയര്‍ സൗമിനി ജെയിനും അറിയിച്ചു. ഇന്ന് മറുപടി പ്രസംഗത്തില്‍ തിരുത്തലുണ്ടാകും.
പൊതു ചര്‍ച്ചയില്‍ ബജറ്റിനെതിരേ കടുത്ത വിമര്‍ശനം വന്നു. യാഥാര്‍ത്ഥ്യബോധമില്ലാത്തതും അബദ്ധ ജടിലവുമായ ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങള്‍ വിമര്‍ശിച്ചു. 2012-13, 2013-14 വര്‍ഷങ്ങളിലെ ബജറ്റില്‍ വെച്ച പദ്ധതികള്‍ ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുവെന്ന് സുധാ ദിലീപ് (ബിജെപി) പറഞ്ഞു.
2015-16ല്‍ പദ്ധതി ചെലവ് 545കോടിയായി വിഭാവനചെയ്തത് 2016-17ല്‍ പുതുക്കി അവതരിപ്പിച്ചപ്പോള്‍ 243 കോടിയിലേക്ക് ചുരുങ്ങിയാതായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.പി. ചന്ദ്രന് പറഞ്ഞു. ഏകദേശം 300കോടി രൂപയുടെ ഫണ്ട് വെട്ടി കുറച്ചത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ വിഹിതം സമയബന്ധിതമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. 2014-15ലെ നീക്കി ബാക്കിയും 2015-16ലെ മുന്‍ നീക്കി ബാക്കിയും കാണിച്ചിരിക്കുന്നതിലും 4958.91 രൂപയുടെ വ്യത്യാസം ഉണ്ട്.
റോ ജെട്ടികള്‍ പൂര്‍ത്തീകരിക്കാത്തതും നഗരത്തില്‍ കൊതുക് ഏറി വരുന്നതും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും പ്ലാസ്റ്റിക് നിരോധനം കടലാസില്‍ മാത്രം ഒതുങ്ങിയതും ബിജെപി അംഗങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടി. മുന്‍സിപ്പാലിറ്റികള്‍ വരെ ഇ ജാലകത്തില്‍ അംഗങ്ങളായപ്പോള്‍ കൊച്ചി കോര്പ്പറേഷന് ഇപ്പോഴും അതിലില്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കി. പേരണ്ടൂര്‍ കനാലിലെ മത്സ്യ കൃഷിയും തടി നികുതിയും അപ്രായോഗിക നിര്‍ദ്ദേശമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിശദീകരിച്ചു.
നികുതി വരുമാനം കൂട്ടി തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശമൊന്നും ബജറ്റില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് കെ. ജെ. ആന്റണി പറഞ്ഞു.
കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഷീബലാല്‍, എലിസബത്ത് സെബാസ്റ്റിയന്, വത്സലാ ഗിരീഷ്, സുനിത അഷറഫ്, ഒ പി സുനില്‍, പി. എസ്. ഷൈന്‍, ഡോ. പൂര്‍ണ്ണിമ നാരായണന്, കെ. കെ. രവികുട്ടന്, പി. എസ്. പ്രകാശ്, കെ. ജെ. ബേസില്‍, സുനില ശെല്വന്, എലിസബത്ത് ഇടിക്കുള, ശ്യാമള പ്രഭു, ജിമിനി, കെ. വി. പി. കൃഷ്ണകുമാര്‍, ടി. കെ. അഷ്റഫ്, പി. എം. ഹാരിസ്, വി. കെ. മിനിമോള്‍, ഗ്രേസി ജോസഫ്, എ. ബി. സാബു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: