കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ അര്‍ധരാത്രി അതിക്രമിച്ച്ക്കടന്ന പോര്‍ച്ചുഗല്‍ സ്വദേശി പെദ്രോ മിഖേല്‍ റാംപോസി(24)നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജാമ്യമെടുക്കാന്‍ ആളില്ലാത്തതിനെത്തുടര്ന്നാണ് ജയില്‍വാസം.
റാംപോസിന്റെ ജാമ്യകാര്യം ദല്‍ഹിയിലെ പോര്‍ച്ചുഗല്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ ലാല്‍ജി പറഞ്ഞു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായത്തോടെ പരിശോധിക്കും. റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം നല്കി വിചാരണ ആരംഭിക്കാനുള്ള നടപടിയാരംഭിക്കും. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം നല്കാവുന്ന വകുപ്പായിരുന്നു റാംപോസിനെതിരെ ചുമത്തിയിരുന്നത്. വിദേശ പൗരന്മാരെ കുറ്റകൃത്യങ്ങളില്‍ പിടികൂടിയാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കണമെന്ന നിയമമനുസരിച്ചാണ് റാംപോസിനെ വിയ്യൂരിലേക്ക് മാറ്റിയത്. അതിക്രമിച്ച് കയറിയെന്ന ക്ഷേത്രം അധികാരികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
16ന് രാത്രിയാണ് ക്ഷേത്രത്തിനുള്ളില്‍ മതില്‍ചാടിക്കടന്ന് കുളപ്പുരക്ക് സമീപമെത്തിയ ഇയാളെ പിടികൂടിയത്. ജീവനക്കാര്‍ പോലീസിന് കൈമാറിയ ഇയാളെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ റാംപോസ് ക്ഷേത്രത്തില്‍ കടന്ന സമയം അവിടുത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയെന്നുമുള്ള ക്ഷേത്രം അധികൃതരുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയായിരുന്നു. കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോയ റാംപോസിനെ പിടികൂടാന്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചു. റാംപോസിനായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: