കൊച്ചി: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ രാസപരിശോധനാഫലം പുറത്തുവന്നു. ശരീരത്തിലുണ്ടായിരുന്നത് കായലിലെ വെള്ളമാണെന്നും രാസപരിശോധനയില്‍ തെളിഞ്ഞു.
വിഷമോ രാസവസ്തുക്കളോ ഉളളില്‍ ചെന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല. കാക്കനാട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയിരിക്കുന്നത്. മിഷേലിനെ ആരെങ്കിലും ബോധം കെടുത്തി കൊണ്ടുപോയേക്കാമെന്ന സംശയം വീട്ടുകാര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം സൂചനകള്‍ ആന്തരികാവയവ പരിശോധനയില്‍ ലഭിച്ചിട്ടില്ല.
ആമാശയത്തിലും ശ്വാസകോശത്തിലുമുള്ളത് കായല്‍ ജലം തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഷേല്‍ മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് ശരിയാണെന്ന റിപ്പോര്‍ട്ടാണ് രാസപരിശോധന ഫലത്തിലുമുള്ളത്. സുഹൃത്ത് ക്രോണിനുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് മിഷേല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനും ഈ റിപ്പോര്‍ട്ട് ബലം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: