മുംബൈ: മലയാളി ജവാന് ലാന്‍സ് നായിക്ക് റോയി മാത്യു ജീവനൊടുക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ കേസ് എടുത്തു. ദ ക്വിന്റ് എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ പൂനം അഗര്‍വാളിനെതിരെയാണ് കേസ് എടുത്തത്.
ഔദ്യോഗിക രഹസ്യ നിയമം, കുറ്റകരമായ കടന്നുകയറ്റം, രഹസ്യം ചോര്‍ത്താന്‍ പ്രോല്‍സാഹനം എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് നാസിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൂനം മാത്യുവുമായി രഹസ്യമായി സംസാരിച്ച കാര്യങ്ങള്‍ പുറത്തുവിട്ടതോടെ നില്ക്കക്കള്ളിയില്ലാതായ മാത്യു ജീവനൊടുക്കുകയായിരുന്നു. വിലക്കുള്ള കരസേനാ സ്ഥലത്ത് കാമറയുമായി കടന്നുകയറി, മേഖലയുടെ ചിത്രമെടുത്തു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
മാര്‍ച്ച് രണ്ടിനാണ് ഉപേക്ഷിക്കപ്പെട്ട ഒരു സൈനിക ബാരക്കില്‍ മാത്യുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈന്യത്തിലെ സഹായികളെക്കൊണ്ട് ഉദ്യോഗസ്ഥര്‍ അടിമപ്പണിയെടുപ്പിക്കുന്നതായി മാത്യു പൂനത്തോട് രഹസ്യമായി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ പൂനം ഓണ്ലൈനിലിട്ടതോടെ വലിയ വിവാദമാണ് പൊട്ടിപ്പുറപ്പെട്ടത്.
തന്റെ ജോലി പോകുമെന്ന് ഉറപ്പായെന്ന് ഭാര്യയെ വിളിച്ചറിയിച്ച ശേഷമാണ് മാത്യു കുറിപ്പെഴുതി വച്ച് ജീവനൊടുക്കിയത്. കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയാണ് റോയ് മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: