ശ്രീനഗര്‍ : കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ബദ്ഗാം ജില്ലയിലെ ചദൂര മേഖലയില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ സംഘത്തിനു നേരെ വെടിയുതിര്‍ത്തപ്പോഴാണ് ആളപായമുണ്ടായത്. സക്കീര്‍ റഷീദ് ഭട്ട്(22), സാക്വിബ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ബദ്ഗാമില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ തെരച്ചിലിനെത്തിയ സൈന്യത്തിനു നേരെ കുറച്ചു പേര് കല്ലെറിയുകയായിരുന്നു. ഇതിന്റെ മറവില്‍ ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സൈന്യം വെടിവച്ചത്.ഇരുവരേയും ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സൈന്യത്തിനു നേരെ കല്ലെറിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം കരസേനാ മേധാവി മുന്നറിയിപ്പു നല്‍കിയിരുന്നു.
ചദൂര മേഖലയില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്നറിഞ്ഞാണ് പട്രോളിങ് സംഘം എത്തിയത്. ഒളിത്താവളം സൈന്യം കണ്ടെത്തിയതോടെ ഭീകരര്‍ തിരിച്ചു വെടിവെച്ചു. സൈന്യം തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ചിലര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞു തുടങ്ങി. ഇവരെ പിരിച്ചു വിടാന്‍ വെടിവെക്കേണ്ടി വന്നു.
ചദൂരയില്‍ ഭീകരരുണ്ടെന്നു വിവരം കിട്ടിയത് ഇന്നലെ അതിരാവിലെയാണ്. ഉടന്‍ തന്നെ സൈനിക നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കല്ലെറിഞ്ഞ് സൈനിക നടപടി തടസപ്പെടുത്തി ഭീകരരെ രക്ഷിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. പതിനേഴു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.രണ്ടു ദിവസം മുമ്പാണ് പുല്‍വാമ ജില്ലയില്‍ സൈന്യം രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: