അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ ഏഴിനും മറുപടി പറഞ്ഞശേഷം, ആറാം അധ്യായത്തില്‍ തുടങ്ങിയ യോഗനിഷ്ഠാ പ്രകാരം തുടരുന്നു. അഭ്യാസം എന്നത്- എല്ലാ ദിവസവും എല്ലാ സമയവും ഭഗവത് സ്വരൂപ-ഗുണ നാമ ലീലകള്‍ മനസ്സില്‍ ചിന്തിച്ച് ശീലിക്കുക എന്നതാണ്. യോഗം എന്നത് ഭഗവച്ചിന്തയുടെ ഉന്നതതലമായ ‘സമാധി’ എന്ന അവസ്ഥയാണ്. ഭഗവാനോട് ബന്ധമില്ലാത്ത മറ്റൊരു ദേവനിലേക്കോ, ഭൗതിക ദിവ്യ സുഖങ്ങളിലേക്കോ ഒരിക്കലും ഓടിപ്പോകാതെ മനസ്സുകൊണ്ട് എന്നെ ധ്യാനിക്കണം. എന്നെപ്പറ്റി വിവരണം തരാം. ഞാന്‍ പരമനാണ്.
എല്ലാ ദേവന്മാര്ക്കും ഈശ്വരനാണ്; എനിക്ക് തുല്യനായിട്ടുവേറെ ഒരു ഈശ്വരനും ഇല്ല, ഞാന്‍ പരിപൂര്‍ണനാണ്; ഞാന്‍ സൃഷ്ട്യാദി ക്രീഡകളും അവതാരങ്ങളും ചെയ്യുന്നു, ഞാന്‍ സൂര്യകോടികളുടെ പ്രകാശം എപ്പോഴും പൊഴിക്കുന്നു. ഈ വിധത്തില്‍ വര്‍ത്തിക്കുന്ന എന്നെ എപ്പോഴും ഒരു പ്രയത്നവും കൂടാതെ മനസ്സിന് ധ്യാനിക്കുവാന്‍ കഴിയുന്ന നിലയില്‍ എത്തുകയാണ് വേണ്ടത്. അപ്പോള്‍ പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണന്റെ സ്വരൂപം തന്നെ നമുക്കുകിട്ടും എന്ന് നാം മനസ്സിലാക്കുക.
പുഴു ശലഭമായി മാറുന്നു
ഉദാഹരണമായി ശ്രീനാരദമഹര്‍ഷി യുധിഷ്ഠിരനോട് ഒരു പുഴുവിന്റെ അനുഭവം വിവരിക്കുന്നുണ്ട്; ശ്രീമദ് ഭാഗവതത്തില്‍ (7-1)
കീടഃ പേശസ്കൃതാരുദ്ധഃ
കുഡ്യാം തേന പ്രവേശിതഃ
സംരംഭഭയ യോഗേന
വിന്ദതേ തത്സരൂപതാം
(പേശസ്കൃത്-വേട്ടാളന്‍ ഒരു പുഴുവിനെ ചുമരില്‍ ഒരു കൂട്ടില്‍ ഇട്ട് അതിനെ നോക്കിക്കൊണ്ടിരിക്കുന്നു. പുഴുവിന് വേട്ടാളനോട് തീവ്രമായ ക്രോധമുണ്ട്; പക്ഷേ, ഭയംകൊണ്ട് ഒന്നും ചെയ്യുന്നതേയില്ല. സംരംഭ (ക്രോധം) വും ഭയവുംകൊണ്ട് യോഗം മനസ്സില്നിറഞ്ഞുനിന്ന് കുറച്ചുദിവസം കഴിയുമ്പോള്‍ ചിറകുമുളച്ച് മറ്റൊരു ശലഭമായി മാറുന്നു) ഇതുപോലെ ഭഗവാനോടുള്ള ക്രോധംകൊണ്ടും ഭഗവാനെ ഭയപ്പെട്ടുകൊണ്ടും ശിശുപാലനെപ്പോലെയുള്ളവരും കംസനെപ്പോലെയുള്ളവരും ഗുണംകൊണ്ടും ഭഗവത്സ്വരൂപത്തിന് തുല്യമായ ശരീരം കിട്ടുന്നു.
അപ്പോള്‍ ഭക്തിയോടെ, സ്നേഹത്തോടെ ഭഗവാനെ ധ്യാനിക്കുന്നവര്‍ക്ക് ഭഗവത്സമാന രൂപംകിട്ടുമെന്ന് പറയേണ്ടതുണ്ടോ? ഈ എട്ടാം ശ്ലോകത്തില്‍,
പരമം പുരുഷം ദിവ്യ അനുചിന്തന്
(പരമനും ദിവ്യനുമായ പുരുഷനെ ചിന്തിച്ച് ചിന്തിച്ച്.)
പരമം പുരുഷം ദിവ്യം യാതി
(പരമനും ദിവ്യനുമായ പുരുഷനെ ഭഗവാനെ പ്രാപിക്കുന്നു. സമാനരൂപത കൈവരിക്കുന്നു) എന്നാണ് പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: