വേദത്തിനെ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്ന് നാലായി ഭാഗിച്ചത് വ്യാസഭഗവാനാണ്. ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് വേദത്തിന്റെ ഉദ്ഭവം. പതിനായിരക്കണക്കിന് വര്‍ഷം മുന്‍പ് പല ഋഷിമാരും അവരുടെ ഗോത്രങ്ങളില്‍പ്പെട്ടവരും പല കാലങ്ങളിലായി വേദങ്ങള്‍ രചിച്ചതായി പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. ഋഗ്വേദമന്ത്രങ്ങള്‍ മറ്റ് മൂന്ന് വേദങ്ങളിലും കാണാം.
കവര്ഷന്, വിശ്വാമിത്രന്, സുദാസന്‍, മാന്ധാതാവ് എന്നീ രാജര്‍ഷികളും വസിഷ്ഠന് ഗൃത്സമദന്‍, കണ്വന്, വാമദേവന് എന്നീ ഋഷിമാരും ലോപാമുദ്ര, അദ്രിപു പുത്രി, അപാല, അത്രി, പുത്രോല്പന്ന, വിശ്വാവാരാ, സൂര്യാ, ബ്രഹ്മവാദിനി, യമിജൂഹൂ എന്നീ സ്ത്രീകളും പുറമെ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ എന്നീ നാലു വര്ണത്തില്പ്പെട്ടവരും മന്ത്രദ്രഷ്ടാക്കളാണ്. ഭാലപുത്രനായ വത്സപ്രി വൈശ്യനും ഊര്ധഗ്രാവാവ് ശൂദ്രനുമാണെന്നാണ് അഭിപ്രായം. ഋഗ് യജ്ജുസ്സാമങ്ങള് ഷോഡശക്രിയകള്‍ക്ക് ഉപയോഗിക്കുന്നു. മുപ്പതിലധികം ദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങള്‍ ഋഗ്വേദത്തില്‍ ഉള്ളതായി പറയപ്പെടുന്നു. ശുക്ലയജുവേദത്തിന്റെ ഭാഗമായ മുക്തികോപനിഷത്തില്‍ ശ്രീരാമചന്ദ്രന് ഹനുമാനോട് പറയുന്നത് ഇപ്രകാരമാണ്.
”ഋഗ്വേദസ്യതുശാഖാസ്യുരേകവിംശതി സംഖ്യകാ
നവാധികശതം ശാഖായജുഷോമാരുതാത്മജ
സഹസ്രസംഖ്യയാ ജാതാഃ ശാഖാസാമപരന്തപ
അഥര്വ്വണസ്യ ശാഖാസ്യു പഞ്ചാശദ്ഭേദതോഹരേ.”
ഋഗ്വേദത്തിന് 21 ശാഖയും യജുവേദത്തിന് 109 ശാഖയും സാമവേദത്തിന് 1000 ശാഖയും അഥര്‍വ്വ വേദത്തിന് 50 ശാഖയും ഉണ്ടായിരുന്നു. മാക്സ്മുള്ളര്‍ എന്ന ജര്‍മ്മന്‍ പണ്ഡിതന് ഋഗ്വേദം ആംഗലഭാഷയില്‍ വിവര്‍ത്തനം ചെയ്തു. ഗദ്യപദ്യാത്മകമായി വള്ളത്തോള്‍ മഹാകവി മലയാളത്തിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സായണാചാര്യന്‍ നാലുവേദങ്ങള്‍ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്. ഋഗ്വേദത്തിലെ 21 ശാഖകളില്‍ ‘ശാകല’ എന്ന ഒരു ശാഖമാത്രമേ നിലവിലുള്ളൂ. ഋഗ്വേദികളുടെ ആചാരാനുഷ്ഠാനങ്ങള്‍ വിവരിക്കുന്ന കൃതിയാണ് ആശ്വലായന സൂത്രം. ശൗനക അനുക്രമിയനുസരിച്ച് 10580 ഋക്കുകള്‍ ഋഗ്വേദത്തിലുണ്ട്. ഋക്കുകളുടെ സമാഹാരമായ 2006 വര്‍ഗ്ഗങ്ങള്‍ ഋഗ്വേദത്തിലുണ്ട്.
യാഗവിധികളാണ് യജുര്‍വേദത്തിലെ പ്രതിപാദ്യം. ശുക്ലയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടുപിരിവുകള് യജുര്‍വേദത്തിലുണ്ട്. യജുര്‍വേദത്തിന് 109 ശാഖകളുണ്ടെങ്കിലും ശുക്ലയജുര്വേദത്തിന്റേതായി വാജസനേയ സംഹിതയും കൃഷ്ണയജുര്‍വേദത്തിന്റെ കാഠം, കപിഷ്ഠലം, മൈത്രാണീയം, തൈത്തരീയം എന്നീ ശാഖകളും മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രധാന യാഗങ്ങളുടെ മന്ത്രങ്ങള്‍ യജുര്‍വേദത്തില്‍ ഉണ്ട്. ദയാനന്ദ സരസ്വതി യജുര്‍വേദത്തിനു ഭാഷ്യം രചിച്ചിട്ടുണ്ട്. വാജസനേയ സംഹിത മഹീധരന്റെ വ്യാഖ്യാനത്തോടുകൂടി ഇംഗ്ലണ്ടില്‍നിന്നും മൈത്രാണീയസംഹിത ജര്‍മനിയില്‍നിന്നും പുറത്തിറക്കി.
സാമവേദത്തിന് 1000 ശാഖകളുണ്ടെങ്കിലും കൗഥുമം, രാണായനീയം, ജൈമിനീയം എന്നീ മൂന്നു ശാഖകള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഋഗ്വേദത്തില്‍ ഇല്ലാത്ത 75 മന്ത്രങ്ങള്‍ സാമവേദത്തിലുണ്ട്. ഭാരതീയ സംഗീത ശാസ്ത്രത്തിന്റെ ഉത്ഭവം സാമവേദത്തില്‍നിന്നാണ്. സ്വരം ചിട്ടപ്പെടുത്തിയത് നാരദമഹര്‍ഷിയാണ്. വേദങ്ങളിലെ മന്ത്രസമാഹാരമായ വേദസംഹിത ആഗ്നേയം ഐന്ദ്രം സോമം ആരണ്യകം എന്നീ കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് സാമവേദസംഹിതയിലെ ഒന്നാമത്തെ ആര്‍ച്ചികം.
ഇതില്‍ 650 മന്ത്രങ്ങള്‍. രണ്ടാമത്തെ ആര്‍ച്ചികത്തില്‍ 10 അദ്ധ്യായങ്ങളുണ്ട്. കൗഥൂമം, രാണായനീയം, ജൈമിനീയം എന്നീ സംഹിതകള്‍ രൂപപ്പെടുത്തിയത് ജൈമിനി, സുകര്വ്വാവ്, സുമന്തു എന്നിവരാണ്. സായണന്‍, മാധവന്, മഹീധരന്‍ മുതലായ വേദ പണ്ഡിതന്മാര് സാമവേദത്തിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. സാമവേദത്തിലുള്ള 101 മന്ത്രങ്ങള്‍ക്ക് സ്വരചിഹ്നത്തോടുകൂടി കേരളീയന് നരേന്ദ്രഭൂഷണ്‍ ആചാര്യ എന്ന വേദപണ്ഡിതന് ഭാഷ്യം രചിച്ചിട്ടുണ്ട്. (തുടരും)
9895365714
പ്രതികരിക്കാൻ ഇവിടെ എഴുതുക: