ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ ഉടലെടുത്ത സിപിഎം കേന്ദ്രനേതൃത്വത്തിലെ ഭിന്നത വീണ്ടും ശക്തമാവുകയാണ്. സിപിഎം-കോണ്‍ഗ്രസ് സഖ്യം ഉത്തര്‍പ്രദേശിലേക്ക് വ്യാപിച്ചില്ലെങ്കിലും ബംഗാള്‍ സഖ്യത്തിന്റെ പേരില്‍ ഉടലെടുത്ത പാര്‍ട്ടിയിലെ പോര് വിവിധ വിഷയങ്ങളിലെ വത്യസ്ത നിലപാടുകളിലേക്ക് മാറുകയാണ്.
യുപിയിലെ ബിജെപിയുടെ വിജയത്തിന്റെ പേരില്‍ വോട്ടിംഗ് യന്ത്രങ്ങളെ പഴിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ പാര്‍ട്ടി മുഖവാരിക രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടാനാവില്ലെന്നാണ് പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പത്രാധിപരായ പീപ്പിള്‍സ് ഡമോക്രസിയുടെ അഭിപ്രായം. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ വിജയം കരസ്ഥമാക്കിയതിനെതിരെ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന നിലപാട് സ്വന്തം വാരികയില്‍ തന്നെ വന്നത് സിപിഎമ്മിലെ ഭിന്നത വ്യക്തമാക്കി.
മാര്‍ച്ച് 26ന് പുറത്തിറങ്ങിയ പുതിയ ലക്കം പീപ്പിള്‍സ് ഡമോക്രസിയിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റവും സുരക്ഷിതമാണെന്ന നിലപാട് വാരിക മുന്നോട്ടു വെച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി പ്രവര്‍ത്തകനായ എസ്. രുദ്രാംഗ്ഷുവിന്റെ കത്തിനുള്ള മറുപടിയായാണ് നിലവിലെ ഏറ്റവും സുരക്ഷിതമായ സംവിധാനമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെന്ന് സിപിഎം വാരിക വിശദീകരിക്കുന്നത്.
ബാലറ്റു പേപ്പറുകള്‍ ഉപയോഗിച്ചുള്ള വോട്ടിംഗ് സംവിധാനത്തേക്കാള്‍ വളരെയേറെ മികച്ചതാണ് വോട്ടിംഗ് യന്ത്രങ്ങള്‍. വോട്ടിംഗിലെ ക്രമക്കേടുകളും ബൂത്തു പിടിച്ചെടുക്കലും ഫലപ്രദമായി പ്രതിരോധിക്കാന്‍ യന്ത്രങ്ങള്‍ വന്നതോടെ സാധിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച ശേഷം മാത്രമാണ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടികയും സ്ഥാനാര്‍ത്ഥിക്രമവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടിംഗിന് കുറച്ചു ദിവസങ്ങള്‍ മുമ്പു മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ക്രമക്കേടുകള്‍ യന്ത്രങ്ങളില്‍ നിര്‍വഹിക്കാന്‍ ഇത്രകുറഞ്ഞ സമയത്തില്‍ സാധ്യമല്ല.
വോട്ട് രേഖപ്പെടുത്തിയോ എന്നതു സംബന്ധിച്ച് വോട്ടര്‍മാര്‍ക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനം വേണമെന്ന സിപിഎം ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് സ്ലിപ്പ് ലഭിക്കുന്ന പുതിയ സംവിധാനം നടപ്പാക്കാന്‍ പോകുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭാഗികമായി ചില മണ്ഡലങ്ങളില്‍ ഈ വോട്ടര്‍ വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ നടത്തിയിട്ടുണ്ട്. ഇത്തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഗോവയിലെ മണ്ഡലങ്ങളില്‍ പേപ്പര്‍ സ്ലിപ്പുകള്‍ ലഭിക്കുന്ന യന്ത്രങ്ങളാണ് വോട്ടിംഗിന് ക്രമീകരിച്ചതെന്നും സിപിഎം വാരിക പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്ലാ മണ്ഡലങ്ങളിലും പേപ്പര്‍ സ്ലിപ്പുകള്‍ ലഭിക്കുന്ന തരത്തിലുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് വെയ്ക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ട്. ഇതിനായി 3,100 കോടി രൂപയാണ് അധികചിലവ് വേണ്ടിവരുന്നത്. ഇതിനാവശ്യമായ തുക എത്രയും വേഗം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പീപ്പിള്‍സ് ഡമോക്രസിയിലെ മറുപടിയില്‍ വ്യക്തമാക്കുന്നു.
യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വാരിക പറയുമ്പോള്‍ യന്ത്രങ്ങളെ സംബന്ധിച്ച ബിഎസ്പിയുടെ പരാതി ഗൗരവകരമാണെന്നും തങ്ങള്‍ക്കും ജനവിധിയില്‍ സംശയമുണ്ടെന്നും പറഞ്ഞുവെയ്ക്കുകയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനവിധി അംഗീകരിച്ച് പ്രവര്‍ത്തിക്കുകയെന്ന കടമ കമ്യൂണിസ്റ്റ് പാര്‍ട്ടി മറക്കരുതെന്ന സന്ദേശമാണ് കാരാട്ടും സംഘവും യെച്ചൂരിക്ക് നല്‍കുന്നത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ ബംഗാള്‍ ഘടകം നടപ്പാക്കിയ കോണ്‍ഗ്രസ്-സിപിഎം സഖ്യം ദയനീയമായി പരാജയപ്പെട്ട വിഷയത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ യെച്ചൂരിക്ക് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. പരസ്യമായ സഖ്യമല്ല, മറിച്ച് കോണ്‍ഗ്രസുമായി ധാരണ മാത്രം മതിയെന്ന കേന്ദ്രകമ്മറ്റി തീരുമാനം ബംഗാളില്‍ നടപ്പായില്ലെന്നും പിബിയില്‍ കാരാട്ട് പക്ഷം വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ കേന്ദ്രകമ്മറ്റിയംഗം ജഗന്മതി സാങ്വാന് രാജിവെച്ചതും പാര്‍ട്ടിക്ക് നാണക്കേടായിരുന്നു.
സിനിമാ തീയേറ്ററില്‍ ദേശീയഗാനം പാടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും പീപ്പിള്‍സ് ഡമോക്രസിയില്‍ വത്യസ്ത നിലപാട് വന്നിരുന്നു. ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ വയ്യാത്തവര്‍ തീയറ്ററില്‍ പോകേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്. എന്നാല്‍ ദേശീയതയും രാജ്യസ്നേഹവും കോടതിയിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത് അനാവശ്യമാണെന്നും കോടതി വിധി തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു പാര്‍ട്ടി മുഖവാരികയായ പീപ്പിള്‍സ് ഡമോക്രസിയുടെ നിലപാട്.
ഇത്തരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ ലേഖനങ്ങള്‍ പാര്‍ട്ടി മുഖവാരികയില്‍ ഇടംപിടിക്കുന്നത് പാര്‍ട്ടി നേതൃത്വത്തിലെ ഭിന്നതകളുടെ വ്യക്തമായ സൂചനകളാണ്. പിബിയിലെ ഭൂരിപക്ഷവും എസ്. രാമചന്ദ്രന് പിള്ളയെ പിന്തുണച്ചിട്ടും ജനറല്‍ സെക്രട്ടറി സ്ഥാനം നേടിയെടുത്ത സീതാറാം യെച്ചൂരിയോടുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഇടയ്ക്കിടയ്ക്ക് പുറത്തുവരുന്നു എന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: