ആശ്രമ സമീപത്തെ നദീതീരത്ത്, എകാന്തമായൊരിടം. കരയില്‍നിന്ന് വെള്ളത്തിലേക്ക് നീണ്ട വലിയ പാറയുടെ പുറത്ത് ശലവാന്റെ പുത്രനായ ശിലകന് വിദൂരതയിലേക്ക് കണ്ണുംനട്ട് ഇരുന്നു. അവന്റെ മനസ്സുനിറയെ ചിന്തകളായിരുന്നു.
ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ഈ പാറപ്പുറത്ത് വന്നിരിക്കും. വിശാലമായ ഭൂപ്രദേശം കാണാം. നിരന്നൊഴുകുന്ന നദി വളരെ ദൂരം വരെ പോകും. നദീതീരത്ത് വരുന്ന പലതരം മൃഗങ്ങള്‍, പക്ഷികള്‍, വനവാസികള്‍ തുടങ്ങിയവകളൊക്കെ കണ്ണിനു കാഴ്ചയാകും. അന്നന്ന് ആശ്രമത്തില്‍ പഠിപ്പിക്കുന്നത് മനഃപാഠമാക്കാനും മനനം ചെയ്യാനും പറ്റിയ ഇടമാണത്. വെയിലാറിത്തുടങ്ങുമ്പോള്‍ അവിടെ നിന്നെഴുന്നെല്‍ക്കുന്നതാണ് പതിവ്. പിന്നെ കുളിക്കാനും സന്ധ്യാവന്ദനാദികള്‍ക്കുമുള്ള നേരമായി.
”ഓം നമഃ” ആരോ പിന്നില്‍ നിന്ന് വിളിക്കുന്നതുകേട്ട് ശിലകന്റെ ചിന്തകള്‍ മുറിഞ്ഞു. തിരിഞ്ഞുനോക്കി. ചികിതായനന്റെ പുത്രന് ദാല്ഭ്യനും ജീവലന്റെ പുത്രന് പ്രവാഹണനും നദീതീരത്ത്. ”ഞങ്ങള്‍ക്ക് അവിടേയ്ക്കു വരാമല്ലോ?” പ്രവാഹന്‍ ഉറക്കെ വിളിച്ചു ചോദിച്ചു.
”തീര്‍ച്ചയായും വരാം മെതിയടികള്‍ താഴെ വയ്ക്കുമല്ലോ.” ശിലകന് എഴുന്നേറ്റുനിന്ന് തന്റെ മിത്രങ്ങളെ സ്വാഗതം ചെയ്തു.
മൂന്നുപേരും ആശ്രമവാസികളാണ്. നന്നായിട്ട് വേദശാസ്ത്രാദികള്‍ അഭ്യസിച്ചിട്ടുണ്ട്. ഗുരൂപദേശവും വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഉദ്ഗീഥവിദ്യയില്‍ ഇവര്‍ക്കുള്ള സാമര്‍ത്ഥ്യം ധാരാളം യാഗശാലകളില്‍ തെളിയിക്കപ്പെട്ടതാണ്. യാഗവേദിയില്‍ ഉദ്ഗാതാക്കളായിരുന്ന് സാമമന്ത്രങ്ങളെ ഗാനം ചെയ്യുവാനുള്ള ഇവരുടെ കഴിവ് പണ്ഡിതരെയും വിസ്മയഭരിതരാക്കിയിട്ടുണ്ട്. ഉദ്ഗീഥ വിദ്യാകുലന്‍മാരാണ് മൂവരും.
ദാല്ഭ്യനും പ്രവാഹണനും പാറയുടെ മുകളിലേയ്ക്ക് കയറി വന്നു.
”മുമ്പൊക്കെ ഞാനും ഇവിടെ വന്നിരുന്ന് ധ്യാനിക്കാറുണ്ടായിരുന്നു.” പ്രവാഹണന്‍ പാറയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു. തുടര്‍ന്നു: ”ഇപ്പോള്‍ സമയക്കുറവുകൊണ്ട് എല്ലാം ആശ്രമത്തില്‍ തന്നെയാക്കി.”ശിലകന് വെറുതെ ഒന്നു പുഞ്ചിക്കുക മാത്രം ചെയ്തു.
”ശിലകാ, നിങ്ങളുടെ ഉദ്ഗീഥഗാനത്തിന്റെ പ്രയോഗസാമര്‍ത്ഥ്യവും വശ്യതയും ഈ മനോഹരസ്ഥലത്ത് ഇരുന്നു കൊണ്ടുള്ള സാധനയുടെ ഫലം തന്നെ! സംശയമില്ല. ഈ പാറക്കെട്ടില്‍ നദീജലം തട്ടി ഉയരുന്ന സ്വരസംഗീതം ഇതാ എന്റെ മനസ്സില്‍ വേദമന്ത്രങ്ങളെ ഉണര്‍ത്തുന്നു! ഹായ്! സ്വര്‍ഗ്ഗാനുഭൂതി ! നാമം, ജലമര്‍മ്മരങ്ങളോട് സമന്വയിക്കുന്നുവോ? പ്രാണനില്‍ അനുഭൂതികള്‍ ഉയരുന്നുവോ?” ദാല്ഭ്യന് നന്നായി സംസാരിച്ചു തുടങ്ങി.
”ദാല്ഭ്യാ, നിങ്ങള്‍ ഒരു പ്രാപഞ്ചികനെപ്പോലെ വാക്കുകളുടേ തേന്മഴ ചൊരിയുകയാണ്. ഞാനാകട്ടെ ഈ സ്ഥലത്തെ സാധനയ്ക്കുവേണ്ടി മാത്രം തിരഞ്ഞെടുത്തതാണ്.” ശിലകന് പറഞ്ഞു.
”താങ്കളുടെ ഏകാന്തതയെയോ സാധനയെയോ തടസ്സപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. സത്യത്തില്‍ ഇവിടെ ഞങ്ങള്‍ ഇപ്പോള്‍ വന്നത് ബ്രഹ്മവിദ്യയിലെ ചില സംശയങ്ങളെക്കുറിച്ച് വിചാരം ചെയ്യാനാണ്.” പ്രവാഹണന്‍ ശാന്തനായി, എന്നാല്‍ ഗൗരവപൂര്‍വ്വം പറഞ്ഞു.
”ഉത്തമം. നമ്മള് ഉദ്ഗീഥകുശലന്മാരണല്ലോ. ശരി. നമുക്ക് ഉദ്ഗീഥ വിഷയത്തെപ്പറ്റി സംസാരിക്കാം.” ശിലകന് ഒരു നിര്‍ദ്ദേശം വച്ചു. (നിലമ്പൂര്‍ ശ്രീരാമാനന്ദാശ്രമത്തിലെ സ്വാമി ധര്മാനന്ദ സരസ്വതി ക്രോഡീകരിച്ച ഈ ഉപനിഷത്ത് കഥകള്‍: കടപ്പാട്- ശ്രേയസ്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: