ഭൂമാഫിയകള്‍ എവിടെയൊക്കെ എങ്ങനെയൊക്കെ ജെസിബി കൈകള്‍ താഴ്ത്തുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. അത്യാവശ്യം അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അത് മനസ്സിലാവുന്നതാണ്. നാം ജീവിക്കുന്ന ഭൂമിയെ എങ്ങനെയൊക്കെ പകുത്തെടുത്ത് കീശ വീര്‍പ്പിക്കാമെന്ന ഒറ്റ ചിന്തയാണ് നിക്ഷിപ്ത താല്‍പ്പര്യമുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക്.
അതില്‍ ഇടത്-വലത് വ്യത്യാസമില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി നമുക്ക് മൂന്നാറിനെ കാണാനാവും. മൂന്നാറിന്റെ ജൈവികവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം എങ്ങനെ സാമ്പത്തികമായി വിനിയോഗിക്കാം എന്നാണ് ഇതുവരെ ഭരിച്ചവരൊക്കെ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും.
ഓരോ ഭരണകൂടവും തങ്ങളുടെ മുന്‍ഗാമികള്‍ക്കെതിരെ വിരല്ചൂണ്ടുകയല്ലാതെ എന്നെന്നേക്കുമായി ഈ കയ്യേറ്റം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ആരെങ്കിലും അതിനു തയാറായാല്‍ പൂണ്ടടക്കം വെട്ടിനിരത്തുകയെന്ന ശൈലിയാണ് നടപ്പാക്കുന്നത്. ഏതായാലും മൂന്നാര്‍ എന്ന സുന്ദരമായ ഭൂപ്രദേശം അതിവിദൂരഭാവിയില്‍ കോണ്‍ക്രീറ്റ് കുന്നായിത്തീരുമെന്നതിന് സംശയമില്ല.
സിപിഎം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സംയുക്തമായി അവിടത്തെ ഭൂമി കയ്യേറുകയായിരുന്നു. ഇന്നത്തെ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ അവിടെ ചില നാടകങ്ങളൊക്കെ കളിച്ചുവെന്നത് ശരിയാണ്.
ഊര്‍ജസ്വലരായ മൂന്ന് ഉദ്യോഗസ്ഥരെ അദ്ദേഹം അവിടെ നടപടി സ്വീകരിക്കാന്‍ അയച്ചതില്‍ ജനങ്ങള്‍ വളരെയേറെ ആഹ്ലാദത്തിലായിരുന്നു. ചില അനധികൃത കെട്ടിടങ്ങള്‍ക്കുനേരെ നടപടിയുടെ ബുള്‍ഡോസര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ് എതിര്‍പ്പുമായി ആദ്യം രംഗത്തുവന്നത്.
ഉദ്യോഗസ്ഥരുടെ ജീവനുതന്നെ ഭീഷണിയുണ്ടായി. എന്തൊക്കെയോ ചിലത് ചെയ്തുവെങ്കിലും ഭൂമാഫിയ അതിശക്തരായി രംഗം കൈയടക്കുകയാണുണ്ടായത്. അതിന്റെ ബാക്കി പത്രമെന്നോണം അന്നത്തെ ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് കഷ്ടപ്പെടുന്ന അവസ്ഥയിലെത്തുകയും ചെയ്തു.
ഇന്നത്തെ ഇടതുഭരണം വാസ്തവത്തില്‍ എല്ലാരംഗവും പിടിച്ചടക്കുന്ന തരത്തിലേക്കു നീങ്ങുകയാണ്. അതില്‍ മൂന്നാര്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. ദേവികുളം എംഎല്‍എ പരസ്യമായ ആക്രോശവുമായാണ് ഭൂമാഫിയക്ക് ഒത്താശ ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമി പാര്‍ട്ടിതലത്തിലും സ്വന്തം നിലയ്ക്കും പിടിച്ചെടുത്ത് കെട്ടിടം പണിയുന്ന തിരക്കിലാണ് അദ്ദേഹം. അതിന് ചൂട്ടുപിടിക്കുന്ന സമീപനവുമായി മുഖ്യമന്ത്രി രംഗത്തുവരികയും ചെയ്തിരിക്കുന്നു.
രാജേന്ദ്രന് എംഎല്‍എയുടെ വീടുനില്‍ക്കുന്നത് പട്ടയ ഭൂമിയിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കയ്യേറ്റത്തിന് മേലൊപ്പ് ചാര്‍ത്തുകയാണ് മുഖ്യമന്ത്രി. എംഎല്‍എയെ മുന്‍നിര്‍ത്തി മണ്ണും മലയും പിടിച്ചെടുക്കുന്ന മാഫിയ സംസ്കാരത്തിന്റെ ചെല്ലപ്പേരായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു. നേരത്തെ പൂച്ചകളുടെ പേരില്‍ മൂന്നാറില്‍ എത്തിയ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് ഓര്‍ക്കണമെന്ന ഭീഷണി വെളിവില്ലാത്ത ഒരു മന്ത്രിതന്നെ ഉയര്‍ത്തിക്കഴിഞ്ഞു.
സര്‍ക്കാരിന്റെ ഔദ്യോഗിക സംരക്ഷണത്തില്‍ മന്ത്രിയും എംഎല്‍എയും പ്രാദേശിക നേതാക്കളും ഉള്‍പ്പെട്ട മാഫിയ മൂന്നാറില്‍ സംഹാരതാണ്ഡവമാടുകയാണ്. രാജേന്ദ്രന് എംഎല്‍എക്കെതിരെ പരസ്യമായിത്തന്നെ വി.എസ്. അച്യുതാനനന്ദന് രംഗത്തെത്തിയിരിക്കുന്നു.
എന്നാല്‍ മൂന്നാറിനെക്കുറിച്ച് വല്ലതും പഠിച്ചിട്ടാണോ അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് എം.എം മണി പരിഹസിക്കുന്നു. താന്‍ വല്ലതും പറഞ്ഞ് ഇനി വയ്യാവേലിക്കില്ലെന്നും പറഞ്ഞുവെക്കുന്നുണ്ട്. നേര്‍ക്കുനേര്‍ മറുപടി പറഞ്ഞില്ലെങ്കിലും അച്യുതാനന്ദന് തനിക്കെതിരെ പറയാനായിട്ടില്ലെന്ന നിലപാട് രാജേന്ദ്രന് എംഎല്‍എയും സ്വീകരിക്കുന്നു.
രാജേന്ദ്രന് ജനിക്കുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ക്ക് ആയാളെങ്ങനെ ഉത്തരവാദിയാകുമെന്ന് ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ ആയുധത്തിന് മൂര്‍ച്ചകൂട്ടി തക്കം പാര്‍ത്തിരിക്കുകയാണ്. അതിസങ്കീര്‍ണ്ണമാണ് മൂന്നാറിലെ സ്ഥിതിഗതികളെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.
പരിസ്ഥിതിക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ലോകമാകമാനം ജനപിന്തുണയേറുകയും ഭരണകൂടങ്ങള്‍ യുക്തിസഹമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെയിതാ മണ്ണിന്റെ മാറ് പിളര്‍ന്ന് ചോരകുടിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ കൈയ്മെയ് മറന്ന് ഒന്നുചേരുന്നു.
ഇതിനെതിരെ സാധ്യമായ എല്ലാ പ്രതിരോധമാര്‍ഗ്ഗങ്ങളും സ്വീകരിച്ചേ മതിയാവൂ. വ്യാജ പട്ടയമായും കള്ളപ്പട്ടയമായും ഭൂമി വാരിക്കൂട്ടിയ വ്യക്തികളും സംഘടനകളും സ്വയം നഗ്നമാക്കപ്പെടുന്ന അവസ്ഥയിലേക്കെത്തണം. സംഹാരത്തിന് തയാറായിരിക്കുന്നവരുടെ കൈയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചുവാങ്ങി മണ്ണില്‍ കൃഷി ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കണം. ഭൂമിയില്ലെങ്കില്‍ മനുഷ്യരില്ല എന്ന അടിസ്ഥാന വിശ്വാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊടുക്കണം.
മൂന്നാര്‍ നെഞ്ചുപൊട്ടിക്കരയുന്നതിന്റെ പിന്നാമ്പുറത്തും ഇതുതന്നെയാണുള്ളത്. ഒടുവില്‍ മണ്ണിലേക്കു മടങ്ങേണ്ടവര്‍ മണ്ണില്ലാതാക്കാന് ശ്രമിക്കുന്നത് ഉചിതമല്ലെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കണ്ടേ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: