വി.രാധാകൃഷ്ണന്, രാധാകൃഷ്ണ ഭട്ജി, ഭട്ജി എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെട്ട ഭട്ജി എറണാകുളത്തെ സംഘ പ്രവര്‍ത്തനത്തിന്റെ ഒരുകാലത്തെ പര്യായപദമായിരുന്നു. ഈ ലേഖകന്‍ 1970 ല്‍ എറണാകുളത്ത് സ്ഥിരതാമസം തുടങ്ങുമ്പോള്‍ അദ്ദേഹം എറണാകുളം റവന്യൂ ജില്ലാ കാര്യവാഹായിരുന്നു. എന്നു പറഞ്ഞാല്‍ ഫലത്തില്‍ ജില്ലാ പ്രചാരകന് തന്നെ. സംഘം ഈ ജില്ലക്ക് പ്രചാരകനെ നിയോഗിച്ചിരുന്നില്ല. അതിന്റെ ആവശ്യമില്ലായിരുന്നു.
ഭട്ജി പ്രവര്‍ത്തിച്ചത് പ്രചാരകനെ പോലെ തന്നെ. പിന്നീട്, 1972 ല്‍ അദ്ദേഹം കൊച്ചി മഹാനഗരവും ആലുവ ജില്ലയും ഇടുക്കി, കോട്ടയം ജില്ലകളും ചേര്‍ന്ന എറണാകുളം വിഭാഗ് കാര്യവാഹ്. അപ്പോള്‍ വിഭാഗിനു പ്രചാരകനില്ല. ആലുവ ജില്ലക്കും കൊച്ചി മഹാനഗര ജില്ലക്കും പ്രചാരകനില്ല! ഭട്ജി വിഭാഗ് പ്രചാരകനായി ഉള്ളപ്പോള്‍ അതിന്റെ ആവശ്യമെന്ത്!
ഭാസ്കര്‍ റാവുജി വളര്‍ത്തിയെടുത്ത നിരവധി പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ഭട്ജി. അതുകൊണ്ടുതന്നെ എന്നും അദ്ദേഹത്തിന്റെ ഒരു ‘പെറ്റ്’ ആയിരുന്നു ഭട്ജി. കൗമാരത്തില്‍ പ്രചാരകനായ ഭട്ജി ആലപ്പുഴ ജില്ല പ്രചാരകനായിരിക്കുമ്പോള്‍ അച്ഛന് മരിച്ചു. അതോടെ വീട്ടിലെ ചുമതലകള്‍ വഹിക്കേണ്ടി വന്നപ്പോള്‍ പ്രചാരക ചുമതല ഒഴിഞ്ഞു.
1965 ല്‍ കാലടിയില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗില്‍ അദ്ദേഹം മുഖ്യശിക്ഷകനായിരുന്നു എന്നത് സംഘചരിത്രത്തിന്റെ ഭാഗമാണ്. അന്നേവരെ തമിഴ് നാട്ടിന്റെ ഭാഗമായിരുന്ന കേരളം സ്വതന്ത്ര സംസ്ഥാനമായി മാറിയതിനുശേഷമുള്ള ആദ്യ ഒടിസി ആയിരുന്നു അത്. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹിന്ദുവിഭാഗങ്ങളെ സംഘത്തിന്റെ ഭാഗമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ഭട്ജി ആയിരുന്നു. ഞങ്ങളെപ്പോലെ നിരവധി കൗമാരക്കാരെ സംഘത്തിന്റെ മുഖ്യധാരയില്‍ ലയിപ്പിച്ചതില്‍ ഭാസ്കര്‍ റാവുജിയെപ്പോലെ ശക്തമായ സ്വാധീനം ചെലുത്തിയത് ഭട്ജി തന്നെ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രാന്ത കാര്യവാഹ് ടി.വി.അനന്തേട്ടനോടൊപ്പം അദ്ദേഹം ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ദിരയുടെ പതനം, അടിയന്തിരാവസ്ഥ, സംഘ നിരോധനം നീക്കല്‍ എന്നിവയ്ക്കുശേഷമാണ് ജയില്‍ മോചിതനായത്.
അദ്ദേഹത്തിന്റെ ധര്‍മ്മ പത്നിയും പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന മകളും അന്ന് അനുഭവിച്ച ദുഃഖവും വേദനയും ഏറെ. അടിയന്തരാവസ്ഥക്കുശേഷം ഭട്ജി, എറണാകുളം, കൊച്ചി, തൃശൂര്‍ ജില്ലകള്‍ ചേര്‍ന്ന എറണാകുളം വിഭാഗിന്റെ കാര്യവാഹായി. ഏഴുപതുകളില്‍ പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ അധികചുമതലകൂടി വഹിച്ചിരുന്ന ഭട്ജി, എണ്‍പതുകളില്‍ പ്രാന്തീയ ബൗദ്ധിക് പ്രമുഖായി.
ഈ രണ്ടുചുമതലകളും വഹിക്കാന്‍ കഴിഞ്ഞ കേരളത്തിലെ ഏക സംഘനേതാവാണ് അദ്ദേഹം. കുറച്ചുവര്‍ഷങ്ങളായി നേരിട്ട് സംഘ ചുമതലകള്‍ വഹിച്ചിരുന്നില്ലെങ്കിലും എറണാകുളം നഗരത്തില്‍ സംഘത്തിന്റെ മുഖമായിരുന്നു ഭട്ട്ജി. ക്ഷേത്രങ്ങളില്‍ ഹരികഥ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ഹൈന്ദവ സംസ്കാരത്തിന്റെ പതാകവാഹകനായി. കൂടാതെ, വിവേകാനന്ദ ധര്‍മ പ്രചാരണ സംഘം എന്ന സംഘടനയുടെ നേതൃത്വം വഹിച്ച് അശരണരുടെ കണ്ണീരൊപ്പാന്‍ എണ്‍പതാം വയസിലും വിശ്രമമില്ലാതെ യത്നിച്ചു.
നിരവധി സംഘഗണഗീതങ്ങള്ക്ക് സംഗീതം നല്കിയ സംഗീതജ്ഞന് കൂടിയായിരുന്നു ഭട്ജി. ആ ഉജ്ജ്വല വാഗ്മിയുടെ പ്രഭാഷണങ്ങള്‍ ആബാലവൃദ്ധം ജനങ്ങളെ ആകര്‍ച്ചിരുന്നു. ഭട്ജിയുടെ പ്രസംഗം ഉണ്ടെന്നറിഞ്ഞാല്‍ ആളുകള്‍ ഒഴുകിയെത്തി. സംഘ ഉത്സവങ്ങള്‍ ആയാലും പ്രതിഷേധ പ്രസംഗമായാലും അത് ആയിരങ്ങളെ പുളകംകൊള്ളിച്ചു. സംഘര്‍ഷ ബാധിച്ച പ്രദേശങ്ങളില്‍ അദ്ദേഹം പാഞ്ഞെത്തി. പ്രസംഗത്തില്‍ അഭംഗിയില്ലാതെ നര്‍മ്മം നിറഞ്ഞുനിന്നു.
ഭട്ജിയുടെ സാന്നിധ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. കൊച്ചിയിലെ നഗരവീഥികളും അങ്കമാലിയിലെ ഗ്രാമവഴികളും ഇടുക്കിയിലെ മലമടക്കുകളും ഭട്ജിക്ക് കരതലാമലകം ആയിരുന്നു. ആ അതുല്യ സംഘാടകന്‍ വളര്‍ത്തിയെടുത്ത പ്രവര്‍ത്തകരുടെ എണ്ണം എത്രയായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും ഓര്‍ക്കാന്‍ കഴിയില്ല.
കുറച്ചുമാസങ്ങളായി ലക്ഷ്മിബായ് ധര്‍മ പ്രകാശന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന, ഹരിയെട്ടന്റെ ‘കേരള സംഘ ചരിത്രം’ പ്രഭാഷണം കേള്‍ക്കാന്‍, ഒരു പുതിയ ബാലസ്വയം സേവകന്റെ നിഷ്കളങ്കമായ ആകാംക്ഷയോടെ അദ്ദേഹം വരുമായിരുന്നു. നടത്തിപ്പിനെക്കുറിച്ച് വിലപ്പെട്ട നിര്‍ദേശങ്ങളും തരുമായിരുന്നു.
നര്‍മ്മം ഭട്ജിയുടെ കൂടെപ്പിറപ്പായിരുന്നു. പൂജനീയ ഗുരുജി, പൂജനീയ ദേവറസ്ജി, സ്വര്‍ഗീയ യാദവ റാവുജി എന്നിവരുമായി ഭട്ജിക്ക് ഹൃദയ ബന്ധംതന്നെ ഉണ്ടായിരുന്നു. ഭട്ജിയുടെ മൂന്ന് സഹോദരന്മാരും പ്രൊഫസര്‍മാരായിരുന്നു. താങ്കള്‍ ഏതു സര്‍വ്വ കലശാലയിലാണ് പഠിപ്പിക്കുന്നത് എന്ന് നര്‍മ്മത്തോടെ ഗുരുജി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി നര്‍മ്മത്തില്‍ പൊതിഞ്ഞതായിരുന്നു-–’ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി.’
കേരളത്തിന്റെ സംഘചരിത്ത്രത്തിലെ ശക്തമായ ഒരു കണ്ണിയാണ് ഭട്ജിയുടെ വേര്‍പാടിലൂടെ മുറിഞ്ഞുപോയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: