എനിക്കു ജനങ്ങളോടു പറയാനുള്ളത് വിഷാദരോഗം മോചനമില്ലാത്ത ഒന്നല്ല എന്നാണ്. മനഃശാസ്ത്രപരമായ അന്തരീക്ഷം രൂപപ്പെടുത്തിയാല്‍ മോചനത്തിനു തുടക്കമാകുന്നു. ഒന്നാമത്തെ മന്ത്രം വിഷാദരോഗം അടക്കിവയ്ക്കുന്നതിനേക്കാള്‍ അത് തുറന്നുപറയുക എന്നതാണ്. നിങ്ങളുടെ മനോനിലയെന്തെന്ന് സുഹൃത്തുക്കളോട്, രക്ഷിതാക്കളോട്, സഹോദരന്മാരോട്, അധ്യാപകരോട് തുറന്നുപറയൂ.
ചിലപ്പോഴൊക്കെ ഒറ്റപ്പെടല്‍, വിശേഷിച്ചും ഹോസ്റ്റലില്‍ കഴിയുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അധികമാകും. നാം കൂട്ടുകുടുംബത്തില്‍ ജീവിച്ചു വളര്‍ന്നവരാണെന്നത് നമ്മുടെ നാട്ടിന്റെ സുകൃതം. വലിയ കുടുംബം, പരസ്പരം ഇടപഴകലുണ്ട്. അതുകാരണം വിഷാദരോഗത്തിനുള്ള സാധ്യത കുറയുന്നു.
എങ്കിലും രക്ഷിതാക്കളോടു പറയാനാഗ്രഹിക്കുന്നത് നിങ്ങളുടെ മകനോ മകളോ, കുടുംബത്തിലെ മറ്റാരെങ്കിലുമോ മുമ്പ് ആഹാരം കഴിക്കുമ്പോള്‍ ഒരുമിച്ച് കഴിക്കുമായിരുന്നു, ഈയിടെയായി ഒരാള്‍”വേണ്ട, ഇപ്പോള്‍ വേണ്ട, പിന്നെ കഴിക്കാം” എന്നുപറയുകയും കഴിക്കാന്‍ എത്താതിരിക്കുകയും ചെയ്യുന്നുവോ എന്നു ശ്രദ്ധിക്കുക. അതല്ലെങ്കില്‍ എല്ലാവരും ഒരുമിച്ചുപുറത്തുപോകുമ്പോള് ”ഇല്ല, ഞാന്‍ വരുന്നില്ല, ഒറ്റയ്ക്കിരിക്കണം” എന്നുപറയുന്നോ എന്നു ശ്രദ്ധിക്കുക. എന്തുകൊണ്ടിങ്ങനെ പറയുന്നു എന്നു ശ്രദ്ധിച്ചിട്ടുണ്ടോ?
അത് വിഷാദരോഗത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണെന്നു കണക്കാക്കിക്കോളൂ. അയാള്‍ നിങ്ങളുടെ കൂട്ടത്തില്‍ ഇരിക്കാനാഗ്രഹിക്കുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് ഒരുമൂലയിലേക്കു മാറുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ വിശേഷാല്‍ ശ്രദ്ധ വയ്ക്കൂ.
അയാളോട് തുറന്നു സംസാരിക്കുവാനാകുന്നവര്‍ക്ക് അയാള്‍ക്കൊപ്പമിരിക്കാന്‍ അവസരമുണ്ടാക്കൂ. ചിരിച്ചുകളിച്ച് സംസാരിച്ച് അയാളെ സംസാരിക്കാന്‍ പ്രേരിപ്പിക്കൂ, ഉള്ളില്‍ എന്താണ് വിഷമമായി കിടക്കുന്നതെന്നാല്‍ അതിനെ പുറത്തുകൊണ്ടുവരൂ. ഇതു നല്ല ഉപായമാണ്. വിഷാദരോഗം ശാരീരികവും മാനസികവുമായ രോഗത്തിന് കാരണമാകുന്നു. പ്രമേഹം എല്ലാ തരത്തിലുമുള്ള രോഗങ്ങള്‍ക്ക് യജമാനനാകുന്നതുപോലെ വിഷാദരോഗവും നമ്മുടെ പിടിച്ചുനില്‍ക്കാനുള്ള, പോരാടാനുള്ള, ധൈര്യമവലംബിക്കാനുള്ള, തീരുമാനമെടുക്കാനുള്ള എല്ലാ കഴിവുകളെയും ഇല്ലാതെയാക്കുന്നു.
നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബം, ചുറ്റുപാടുകള്‍, പരിതഃസ്ഥിതി എല്ലാം ചേര്‍ന്നേ നിങ്ങളെ വിഷാദരോഗത്തില്പ്പെടാതെ കാക്കാനാകൂ, അതില്‍നിന്ന് പുറത്തുകൊണ്ടുവരാനാകൂ. മറ്റൊരു മാര്ഗ്ഗംകൂടിയുണ്ട്. സ്വന്തക്കാരുടെ മുന്നില്‍ മനസ്സു തുറക്കാനാകുന്നില്ലെങ്കില്‍ അടുത്തെങ്ങാനുമുള്ള സേവനമനോഭാവമുള്ള ആരുടെയെങ്കിലും സഹായം തേടൂ. മനസ്സര്‍പ്പിച്ച് സഹായിക്കൂ, സ്വന്തം സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കൂ.
മറ്റൊരാളുടെ ദുഃഖം മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കുമെങ്കില്‍, സേവനമനോഭാവത്തോടെ ചെയ്യുമെങ്കില്‍, നിങ്ങളുടെയുള്ളില്‍ പുതിയ ആത്മവിശ്വാസം രൂപപ്പെടും. മറ്റുള്ളവരുമായി ബന്ധപ്പെടുന്നതുകൊണ്ട്, ആരെയെങ്കിലും സഹായിക്കുന്നതുകൊണ്ട്, നിസ്വാര്‍ഥഭാവത്തോടെ സേവനം ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിന്റെ ഭാരവും നിഷ്പ്രയാസം കുറയ്ക്കാനാകും.
യോഗയും മനസ്സിനെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. ടെന്ഷനില് നിന്നു മോചനം, മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നു മോചനം, പ്രസന്നചിത്തതയിലേക്കുള്ള പ്രയാണം എന്നിങ്ങനെ പലതിനും യോഗ വളരെയേറെ സഹായിക്കുന്നു. 21 ജൂണ്‍ അന്താരാഷ്ട്ര യോഗ ദിനമാണ്. ഇത് മൂന്നാം വര്‍ഷമാണ്. നിങ്ങളും ഇപ്പോഴേ തയ്യാറെടുപ്പു തുടങ്ങൂ, ലക്ഷങ്ങളെ അണിനിരത്തി സമൂഹികമായ രീതിയില്‍ യോഗോത്സവം ആഘോഷിക്കണം.
നിങ്ങളുടെ മനസ്സില്‍ മൂന്നാമത് അന്താരാഷ്ട്ര യോഗദിനത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പങ്കുവയ്ക്കാനുണ്ടെങ്കില്‍ എന്റെ മൊബൈല്‍ ആപ് വഴി അഭിപ്രായം അറിയിക്കൂ. അതു വഴികാട്ടിയാകട്ടെ. യോഗയുമായി ബന്ധപ്പെട്ട ഗാനങ്ങള്‍, കവിതകള്‍ തയ്യാറാക്കാം. അതുവേണ്ടതാണ്.കാരണം അതിലൂടെ ആളുകള്‍ക്ക് സ്വാഭാവികതയോടെ കാര്യം മനസ്സിലാക്കാനാകുന്നു.
ഇന്ന് അമ്മമാരോടും സഹോദരിമാരോടും സംസാരിക്കാനാഗ്രഹിക്കുന്നു. കാരണം ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആരോഗ്യകാര്യങ്ങളും വിഷയമായി. കഴിഞ്ഞ ദിവസം കേന്ദ്ര ഗവണ്മെന്റ് ഒരു വലിയ തീരുമാനമെടുക്കുകയുണ്ടായി. നമ്മുടെ നാട്ടിലുള്ള ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദിനംതോറും ഏറിവരുകയാണ്. അവരുടെ പങ്ക് വര്ധിച്ചുവരുന്നുവെന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
അതോടൊപ്പം സ്ത്രീകള്‍ക്ക് വിശേഷാല്‍ ഉത്തരവാദിത്വങ്ങളുമുണ്ട്. കുടുംബത്തിന്റെ ഉത്തരവാദിത്വം നോക്കണം, വീട്ടിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങളിലും പങ്കുചേരേണ്ടി വരുന്നു, ഇതെല്ലാം കാരണം നവജാത ശിശുക്കളോട് അനീതി പ്രവര്‍ത്തിക്കേണ്ടിവരുന്നു. അതുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഒരു വലിയ തീരുമാനമെടുത്തു. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവസമയത്തും, പ്രസവാവധി നേരത്തെ 12 ആഴ്ച ലഭിക്കുമായിരുന്നത് ഇനി 26 ആഴ്ചയായിരിക്കും.
ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളേയുള്ളൂ നമ്മെക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളത്. നമ്മുടെ ഈ സഹോദരിമാര്‍ക്കായി ഇന്ത്യ ഇങ്ങനെയൊരു വലിയ തീരുമാനമെടുത്തിരിക്കയാണ്. ഇതിന്റെ അടിസ്ഥാന ഉദ്ദേശ്യം നവജാതശിശുവിനെ പരിപാലിക്കുക, അമ്മയില്‍നിന്ന് കുഞ്ഞിന് ആവോളം സ്നേഹം ലഭിക്കുക അതിലൂടെ ആ കുഞ്ഞ് വളര്‍ന്ന് നാടിന് സമ്പത്താകുക എന്നതാണ്. അമ്മമാരുടെ ആരോഗ്യവും നന്നായിരിക്കും എന്നതുകൊണ്ട് ഇതൊരു മഹത്തായ തീരുമാനമാണ്. ഇതുവഴി ഔപചാരിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഏകദേശം 18 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഏപ്രില്‍ 5 ന് രാമനവമിയുടെ പുണ്യദിനമാണ്.
ഏപ്രില്‍ 9 ന് മഹാവീര്‍ ജയന്തിയാണ്, ഏപ്രില്‍ 14 ബാബാ സാഹബ് അംബേദ്കറുടെ ജന്മജയന്തിയാണ്. ഈ മഹാപുരുഷന്മാരുടെ ജീവിതങ്ങള്‍ നമുക്കു പ്രേരണയേകട്ടെ, നവഭാരതത്തിനായി ശപഥം ചെയ്യാനുള്ള ശക്തിയേകട്ടെ. രണ്ടു ദിവസത്തിനുശേഷം ചൈത്ര ശുക്ലപ്രതിപദ, വര്‍ഷ പ്രതിപദ, പുതുസംവത്സരം വരുകയാണ്. ഈ പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്കേവര്‍ക്കും അനേകം മംഗളാശംസകള്‍.
വസന്തഋതുവിനുശേഷം കൃഷി വിളയുന്നതിന്റെ തുടക്കമാണ്. കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ തുടങ്ങുന്ന സമയവുമാണിത്. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഈ നവവര്‍ഷം പല പല രീതികളില്‍ ആഘോഷിക്കപ്പെടുന്നു.
മഹാരാഷ്ട്രയില്‍ ഗുഡി പഡ്വ, ആന്ധ്രയിലും കര്‍ണ്ണാടകയിലും നവവത്സരമെന്ന നിലയില്‍ ഉഗാദി, സിന്ധികള്ക്ക് ചേടീ-ചാന്ദ്, കശ്മീരില്‍ നവരേഹ്, അവധ് മേഖലയില്‍ സംവത്സരപൂജാ, ബിഹാറിലെ മിഥിലയില്‍ ജുഡ്-ശീതള്‍, മഗധയില്‍ സതുവാനീ എന്നെല്ലാം പേരുകളില്‍ ആഘോഷിക്കുന്നത് പുതുവര്‍ഷമാണ്. ഭാരതം ഇത്രയ്ക്ക് വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. നിങ്ങള്‍ക്കും ഈ നവവര്‍ഷത്തില്‍ എന്റെ അനേകം ശുഭാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: