തലശ്ശേരി: മുഴപ്പിലങ്ങാട് പാച്ചാക്കരയില്‍ സംഘടിച്ചെത്തിയ കഞ്ചാവ് മാഫിയാ സംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ ആറ് ബൈക്കുകളും ഒരു കാറും തര്‍ക്കപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഹദ് (20), അഷറഫ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഴപ്പിലങ്ങാട്ടെ കെട്ടിനകത്ത് മുഹമ്മദ് റാഷിദിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയാസംഘമാണ് അക്രമം നടത്തിയത്. കഞ്ചാവ് മാഫിയാ സംഘത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത് പാച്ചാക്കര ഭാഗത്തെ യുവാക്കളാണെന്ന് അരോപിച്ചതാണ് ആയുധങ്ങളുമായെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്.
തിങ്കളാഴ്ച രാത്രി സംഘടിച്ചെത്തിയ സംഘം റോഡില്‍ ബോംബെറിഞ്ഞ് ഭീതിപരത്തിയശേഷമാണ് തൊട്ടടുത്ത ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത്. സംഘത്തിലെ പതിനഞ്ച്പേര്ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. പതിനൊന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികളില്‍ പത്താംതരം വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്ഡിപിഐ, സിപിഎം പ്രവര്‍ത്തകരാണ് ഇരുഭാഗത്തുമുള്ളത്. കൂടുതല്‍ അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പോലീസ് കനത്ത ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമസംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: