കണ്ണൂര്‍: ലൈംഗിക പീഡനക്കേസുകളില്‍, പോക്സോ കേസുകളില്‍ പ്രത്യേകിച്ച്, പഴുതടച്ചതും വേഗത്തിലുമുള്ള അന്വേഷണവും വിചാരണയും നടത്താന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്ന് സംസ്ഥാന വനിതാകമ്മീഷന് അംഗം അഡ്വ. നൂര്‍ബിന റഷീദ് അഭിപ്രായപ്പെട്ടു. കൊച്ചുകുട്ടികളോടുള്പ്പെടെ നടക്കുന്ന ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാനകാരണം. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും ഒരേസമയം ചെയ്യേണ്ടതിനാല്‍ പലപ്പോഴും കേസന്വേഷണത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ പോലിസിന്് കഴിയാറില്ല. ഇത്തരം കേസുകളില്‍ അന്വേഷണഘട്ടത്തില്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഇടപെടലും സഹായവും ഉണ്ടാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊട്ടിഘോഷിക്കപ്പെടുന്ന പലകേസുകളിലും കുറ്റവാളികള്‍ ഊരിപ്പോരുന്നതായാണ് അനുഭവം. കേസന്വേഷണത്തിലെയും വിചാരണയിലെയും കാലതാമസമാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ചെറിയ കുട്ടികളുള്‍പ്പെട്ട കേസുകള്‍ വര്‍ഷങ്ങള്‍ കഴിയുന്നതോടെ പല കാരണങ്ങളാല്‍ ദുര്‍ബലപ്പെടുന്ന അവസ്ഥയാണുള്ളത്. സംശയത്തിന്റെ ആനുകൂല്യം മുതലാക്കി പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമിതാണ്.
അശ്ലീല സൈറ്റുകള്‍ ആര്‍ക്കും വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന കാലത്ത് അവിടെ കാണുന്ന കാര്യങ്ങള്‍ ഏതു വിധേനയും പ്രാവര്‍ത്തികമാക്കാനുള്ള ആസക്തി സൃഷ്ടിക്കപ്പെടുകയാണ്. ഇത്തരം സൈറ്റുകള്‍ക്ക് നിയന്ത്രണം വേണം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഇവ തടയാന്‍ സഹായകമാവുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആകെ 56 കേസുകള്‍ പരിഗണിച്ചതില്‍ 34 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ പോലിസ് അന്വേഷണത്തിനും അഞ്ചെണ്ണം ജാഗ്രതാ സമിതിക്കും വിട്ടു. ബാക്കി ഏഴ് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് ഏറെ പരാതികള്‍ ലഭിച്ചതായി അഡ്വ. നൂര്‍ബിനാ റഷീദ് പറഞ്ഞു. അസോസിയേഷനുകളിലെ അംഗങ്ങള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും ചെറിയ പ്രശ്നങ്ങള്‍ക്ക് അവിടെ വച്ച് അപ്പപ്പോള്‍ തന്നെ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പോക്സോ കേസില്‍ ഇതാദ്യമായി ഒരു കൗണ്ടര്‍ കേസ് സിറ്റിംഗില്‍ ലഭിച്ചതായി അവര്‍ പറഞ്ഞു. 2006ല്‍ തന്റെ സഹോദരി ഇരയുടെ ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പോക്സോ കേസിലെ പ്രതി കമ്മീഷന് മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിന് കാലാവധി അവസാനിക്കുന്ന വനിതാകമ്മീഷന്റെ അവസാനത്തെ സിറ്റിംഗാണ് കണ്ണൂരില്‍ നടന്നതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സഹായിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവര്‍ നന്ദി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അഡ്വ.പത്മപ്രിയ, അഡ്വ.അനില്‍റാണി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: