ന്യൂദല്‍ഹി: വരള്‍ച്ചാ ദുരിതാശ്വാസമായി 992.50 കോടി വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അടുത്തിടെയുണ്ടായ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇത്തവണത്തേതെന്ന്് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങിന് നല്കിയ നിവേദനത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
അനൂകൂലമായാണ് കേന്ദ്രം പ്രതികരിച്ചതെന്നും കേന്ദ്ര സംഘം ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ്. സുനില്‍കുമാറും പറഞ്ഞു.
കേന്ദ്ര കൃഷി ജോയിന്റെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പത്ത് മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുക. വരള്‍ച്ചാ സാഹചര്യം പരിഗണിച്ച് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങളും മണ്ണെണ്ണയും നല്‍കാനും തൊഴിലുറപ്പ് പദ്ധതിയില്‍ അധികം ജോലി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര വാണിജ്യ – വ്യവസായ വകുപ്പ് സഹമന്ത്രി നിര്‍മ്മല സീതാരാമനുമായി സുനില്‍കുമാര്‍ നടത്തിയ കൂടികാഴ്ചയില്‍ ഭൗമസൂചിക നേടിയ ഉത്പ്പന്നങ്ങള്‍, നാളീകേര ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: