കല്‍പ്പറ്റ : പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഗോത്രവിഭാഗങ്ങളെ ഒഴിവാക്കുകയല്ല; മറിച്ച് അവരെ നിയമത്തെക്കുറിച്ച് ബോധവല്കരിക്കുകയാണു വേണ്ടതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് അധ്യക്ഷ ശോഭ കോശി. കല്‍പ്പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു അവര്‍.
ഭാഷ, ദേശം, സംസ്കാരം, വര്‍ഗ്ഗം തുടങ്ങിയവയ്ക്കതീതമായി ഇന്ത്യയൊട്ടാകെ നടപ്പാക്കിയിട്ടുള്ള നിയമമാണ് പോക്സോ. സാംസ്കാരിക പശ്ചാത്തലം എന്തുതന്നെയായാലും ഏതെങ്കിലുമൊരു വിഭാഗത്തിനായി നിയമത്തില്‍ ഇളവു വരുത്തുന്നത് അതേ വിഭാഗത്തെ കൂടുതല്‍ ചൂഷണങ്ങളിലേക്ക് തള്ളിവിടും.
എസ്.സി- എസ്.ടി. പ്രൊമോട്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗോത്രവിഭാഗങ്ങള്ക്കിടയിലേക്ക് ആത്മാര്‍ത്ഥമായി ഇറങ്ങിയാല്‍ നിയമത്തെക്കുറിച്ച് കോളനികള്‍തോറും ബോധവല്കരണം നടത്താനാകും.
പോക്സോ നിയമപ്രകാരം ജയിലിലായ യുവാക്കളുടെ ഭാര്യമാര്‍ക്ക് ആര്‍ക്കുംതന്നെ നിയമത്തെക്കുറിച്ചോ വിവാഹപ്രായത്തെക്കുറിച്ചോ ധാരണയില്ലായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കൗമാരത്തിലുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ആയാസമില്ലാത്ത ജോലി, പോഷണം കുറഞ്ഞ ഭക്ഷണം, വ്യായാമമില്ലായ്മ തുടങ്ങിയവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
പണ്ടത്തെ തലമുറയുടെ ആരോഗ്യം ഇപ്പോഴുള്ളവര്‍ക്കില്ല. ചെറുപ്പത്തിലേ അമ്മയാകുന്നവര്‍ ആരോഗ്യക്കുറവുമൂലം രോഗികളായിത്തീരുന്നതിന്റെ കാരണമിതാണ്. ഈ പശ്ചാത്തലത്തിലാണ് പോക്സോ നിയമം പ്രസക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: