വെമ്പള്ളി: കാണക്കാരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കടപ്പൂര് ശാഖയോടുചേര്ന്നുള്ള എന്‍എസ്എസ് കരയോഗം വക സ്ഥലം അതിക്രമിച്ചു കയറി മതിലുവയ്ക്കുവാന് ബാങ്ക് അതികൃതരുടെ ശ്രമം. ഞായറാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.
കടപ്പൂര് എന്‍എസ്എസ് കരയോഗം ബാങ്കിന്റെ ശാഖക്കായി സൗജന്യമായി നല്കിയ അഞ്ച് സെന്റ് സ്ഥലത്താണ് നിലവില്‍ ബാങ്ക് കെട്ടിയം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുറ്റുമതിലിന് ബലക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ ബാങ്കിന് നല്കിയ സ്ഥലത്ത് മതില് നിര്‍മ്മിക്കുവാന്‍ അനുവാദം കൊടുത്തിരുന്നു. എന്നാല്‍ കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ ഒരുസംഘം ആള്ക്കാര് കരയോഗംവക സ്ഥലത്തെ മതില് ഇടിച്ചുനിരത്തി. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കരയോഗ അംഗങ്ങള്‍ ഇത് ചോദ്യം ചെയ്തു. മതിലിന്റെ അവശിഷ്ടങ്ങള്‍ ബാങ്കിന് മുന്പില് വാരിയിടുകയും ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തി പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി.
സ്ഥലം കയ്യേറിയത് ബാങ്ക് അല്ലെന്നും കോണ്‍ട്രാക്ടര്‍ക്ക് പറ്റിയ വീഴ്ചയാണെന്നും ബാങ്ക് അധികൃതര്‍ കരയോഗ ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ചര്‍ച്ചനടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും ഇരുകൂട്ടരും അറിയിച്ചു. എന്നാല്‍ ബാങ്കിന് നേരെ ആര്‍എസ്എസ് അതിക്രമം എന്ന പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച സിപിഎമ്മിന്റെ നടപടിക്കെതിരെ ബിജെപി പ്രതിക്ഷേധിച്ചു. ബാങ്ക് ഭരണ സമിതിയില്‍ ബിജെപി രണ്ടംഗങ്ങളും സിപിഎമ്മിന് ഒരംഗവുമാണ് ഉള്ളത്. നിലവിലുണ്ടായിരുന്ന സിപിഎം അംഗങ്ങളുടെ സീറ്റുകള്‍ ബിജെപി കരസ്ഥമാക്കിയതിലുള്ള പ്രതികാരമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍. ജഗജിത്ത്, ബാങ്ക് ഭരണസമിതി അംഗം സുരേഷ് വടക്കേമഠം എന്നിവര്‍ പറഞ്ഞു. സിപിഎമ്മിന്റെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നിരന്തര കള്ളപ്രചരണങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കടപ്പൂരില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: