ന്യൂദല്‍ഹി: എയര്‍ഇന്ത്യാ മാനേജരെ മര്‍ദ്ദിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിന്റെ വിമാന യാത്ര തടഞ്ഞ് വീണ്ടും എയര്‍ഇന്ത്യ. മുംബൈ-ദല്‍ഹി വിമാനത്തില്‍ കോള്‍ സെന്ററിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്. എംപിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് എയര്‍ഇന്ത്യയും മറ്റു വിമാനക്കമ്പനികളും.
എംപിയെ വിമാനത്തില്‍ കയറ്റുന്നത് തടഞ്ഞുകൊണ്ട് എയര്‍ഇന്ത്യയുടെ എല്ലാ ഓഫീസുകളിലേക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന എയര്‍ഇന്ത്യ ഉദ്യോഗസ്ഥന് പ്രതികരിച്ചു. എംപിയുടെ കൈവശമുള്ള ഓപ്പണ്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള ശ്രമങ്ങളും നിരോധിച്ചിട്ടുണ്ട്.
എയര്‍ഇന്ത്യയ്ക്ക് പുറമേ ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും എംപിയുടെ യാത്ര നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ നടത്തണമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലായ്പ്പോഴും മുംബൈ-ദല്‍ഹി ട്രെയിനില്‍ എത്തിച്ചേരുകയെന്നത് ഒരു എംപിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാമതും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മുംബൈ-ദല്‍ഹി രാജധാനി ട്രെയിനിലാണ് എംപി പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: