മൂന്നാര്‍: കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ വിവാദം ശക്തമാവുമ്പോഴും മൂന്നാര്‍ നഗരവും പരിസരവും ഉള്‍പ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. ഇതു സംബന്ധിച്ച രേഖകളൊന്നും കണ്ണന്‍ദേവന്‍ ഹില്‍സ് (കെഡിഎച്ച്) വില്ലേജ് ഓഫിസില്‍ ഇല്ല.
കെഎസ്ഇബി, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ ഭൂമിക്കു പുറമെ പട്ടയ ഭൂമിയും കെഡിഎച്ച് വില്ലേജിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകളിലെ ഭൂമി സംബന്ധിച്ചുള്ള നിര്‍ണായക രേഖകളുടെ പല പേജുകളും നികുതി രജിസ്റ്റര്‍, സര്‍വെ മാപ്പ്, ലിത്തോ മാപ്പ് എന്നിവയും കാണാനില്ല. എല്ലാം നശിപ്പിച്ചതായാണ് സൂചന.
പല ഘട്ടങ്ങളില്‍ റീ സര്‍വെ നടത്തിയെങ്കിലും ഇതില്‍ ക്രമക്കേട് ഉണ്ടായതിനെത്തുടര്‍ന്ന് പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയില്ല. റീ സര്‍വെക്ക് കോടികളാണ് സര്‍ക്കാര്‍ തുലച്ചത്. ചിന്നക്കനാല്‍ പ്രദേശത്ത് സര്‍വെ ഉദ്യോഗസ്ഥര്‍ രേഖകളില്‍ ക്രമക്കേട് നടത്തി. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി രേഖകളുണ്ടാക്കി. ഇതിനു നേതൃത്വം നല്കിയ ശ്രീരാജ് എന്ന ഉദ്യോഗസ്ഥനെതിരെ മാത്രമാണ് നടപടിയെടുത്തത്. ഇയാള്‍ക്കൊപ്പം തിരിമറി നടത്തിയ മറ്റ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരാണ്. ഇവര്‍ തയാറാക്കിയ സര്‍വെ രേഖകള്‍ സര്‍ക്കാര്‍ രേഖയായി ചിന്നക്കനാലില്‍ നിലനില്ക്കുന്നു.
ഇതു തള്ളി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് ദേവികുളം സബ് കളക്ടര്‍ നടത്തുന്നത്. ചിന്നക്കനാലിലെയും മൂന്നാറിലെയും കൈയേറ്റക്കാര്‍ സിപിഎമ്മുകാരാണ്. ഇതിനാലാണ് സിപിഎം സബ്കളക്ടറുടെ നീക്കത്തെ എതിര്‍ക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രര്‍ സര്‍വെ ഓഫീസ്, താലൂക്ക്, സര്‍വെ സൂപ്രണ്ട് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിട്ടും മൂന്നാറിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമിയുടെ രേഖകള്‍ പകുതി പോലും കണ്ടെത്താനായിട്ടില്ല. കൊട്ടാക്കമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപി ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലും താലൂക്ക് ഓഫീസിലെ രേഖകള്‍ നശിപ്പിച്ചിരുന്നു.
ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭൂമി കൈയേറ്റ ഭൂമിയാണെന്ന് വ്യക്തമെങ്കിലും, ഇത് കെഎസ്ഇബിയുടെതാണോ പൊതുമരാമത്ത് വകുപ്പിന്റേതാണോയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. ഇതിന് സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ഭൂമി അളക്കാനെത്തിയാല് അപായപ്പെടുത്തുമെന്നാണ് എംഎല്‍എയുടെയും സംഘത്തിന്റെയും പരസ്യ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: