തിരുവനന്തപുരം: തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ബാങ്ക്, പീന്നീട് കേരളത്തിന്റെ സ്വന്തം ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി മൂന്ന് ദിവസം കൂടി മാത്രം. ബാങ്കുകള്‍ ലയിക്കുന്നതോടെ എസ്ബിടി ഏപ്രില്‍ ഒന്നു മുതല്‍ എസ്ബിഐ ആകും.
ലയന നടപടികളുടെ തുടക്കം ആസ്ഥാന മന്ദിരത്തില്‍ നിന്നാകണമെന്നതിനാല്‍ പൂജപ്പുരയിലെ കെട്ടിടത്തിന് മുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ബോര്‍ഡുകളും ചിഹ്നവും മാറ്റി എസ്ബിഐ ആക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. സംസ്ഥാനത്തെ 857 ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 1,177 ബ്രാഞ്ചുകളും ഏപ്രില്‍ ഒന്നിന് എസ്ബിഐ ആകും. ആസ്ഥാന മന്ദിരത്തില്‍ ഉള്‍പ്പെടെ 14,195 ജീവനക്കാരുണ്ട്. 1,65,000 ബിസിനസ് പങ്കാളികളും 1,14,565 കോടി രൂപ നിക്ഷേപവും ബാങ്കിനുണ്ട്. 65,046 കോടി രൂപ വായ്പയും ബാങ്ക് നല്കി.
ലയനത്തോടെ ഇത്രയും ജീവനക്കാരും നിക്ഷേപവും വായ്പയുമെല്ലാം എസ്ബിഐക്ക് സ്വന്തം.
എംഡിയാണ് എസ്ബിടിയെ നിയന്ത്രിച്ചിരുന്നത്. ലയിച്ചാല്‍ എംഡി ഇല്ല. എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ക്കായിരിക്കും കേരള സര്‍ക്കിളിന്റെ ചുമതല. പുജപ്പുരയിലെ ആസ്ഥാന മന്ദിരം ഇനി എസ്ബിഐ കേരള സര്‍ക്കിള്‍ മന്ദിരമാകും.
വാര്‍ഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം ഇല്ല. രണ്ടിന് (ഞായര്‍) അവധിയായതിനാല്‍ മൂന്നിന് എസ്ബിടി ബ്രാഞ്ചുകള്‍ തുറക്കുന്നത് എസ്ബിഐയുടെ പേരിലാകും. ഊണിലും ഉറക്കത്തിലും എസ്ബിടി എന്ന് പറഞ്ഞ് നടന്ന ജീവനക്കാര്‍ മൂന്ന് ദിവസം കൂടി കഴിയുമ്പോള്‍ എസ്ബിഐ ജീവനക്കാരനാണെന്ന് പറയേണ്ട വിഷമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: