ഇടുക്കി: ദേവസ്വം ബോര്‍ഡിന്റെ, ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഏഴേക്കര്‍ ഭൂമി കയ്യേറിയിട്ടും നടപടിയില്ല. സിപിഎം പിന്തുണയോടെയാണ് കയ്യേറ്റം. മുന്‍പ് പൂഞ്ഞാര്‍ കൊട്ടാരത്തിന്റെ അധീനതയിലായിരുന്ന കാലത്ത് ഈ ക്ഷേത്രത്തിന് പതിനെട്ടരയേക്കര് ഭൂമിയുണ്ടായിരുന്നു.
ഭൂമി പരിപാലിക്കാന്‍ ആളുകളെ നിയമിച്ചിരുന്നത് സംബന്ധിച്ച് രേഖകളുമുണ്ടായിരുന്നു. പതിനെട്ടരയേക്കര് ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് ഹൈക്കോടതി വിധിയുമുണ്ട്.
ക്ഷേത്രഭൂമി വേലി കെട്ടി സംരക്ഷിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പതിനൊന്നരയേക്കര്‍ ഭൂമി മാത്രമാണ് വേലികെട്ടി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞത്. ശേഷിക്കുന്ന വസ്തുവാണ് കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയത്. വസ്തു കയ്യേറ്റത്തിന് ദേവികുളം പഞ്ചായത്തും സഹായം ഒരുക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി കുളംകുഴിക്കുന്നതിന് പഞ്ചായത്ത് സഹായം നല്കി.
തൊഴിലുറപ്പ് പദ്ധതിക്കാരെ ഉള്‍പ്പെടുത്തിയാണ് കുളം കുഴിച്ചത്. ഇതിനെതിരെ പ്രാദേശിക ദേവസ്വം അധികൃതര്‍ ദേവികുളം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വസ്തു കയ്യേറിയത് സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ജില്ലാകളക്ടര്‍ക്കും ദേവസ്വം അധികൃതര്‍ പരാതി നല്കിയതല്ലാതെ വസ്തു വീണ്ടെടുക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഭക്തര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: