കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ ഒന്നാം പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബുദാബിയില്‍നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഉതുപ്പ് വര്‍ഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിലാണ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍സറാഫ എന്ന കൊച്ചിയിലെ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയാണ് തട്ടിപ്പു വഴി ഉതുപ്പ് വര്‍ഗീസ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്.
തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ അന്വേഷിക്കാന്‍ വേണ്ടി സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്. വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രങ്ങളും പൂര്‍ണ മേല്‍വിലാസവും ചേര്‍ത്തിരുന്നു.
വിദേശതൊഴില്‍ നിയമനത്തിന്റെ മറവില്‍ ഗൂഡാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികള്‍ ഇയാളെ തേടി വരികയാണെന്നു ഇന്റര്‍പോള്‍ രേഖകളിലുണ്ട്.
മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെയാണ് വിദേശത്തുളള ഉതുപ്പ് വര്‍ഗീസിനെ രാജ്യത്തെത്തിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയത്. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: