തിരുവനന്തപുരം: ഗതാഗതാമന്ത്രി സ്ഥാനത്തുനിന്ന് എ. കെ ശശീന്ദ്രന് രാജിവയ്ക്കുന്നതിലേക്കു നയിച്ച ആരോപണങ്ങള്‍ ജസ്റ്റിസ് പി.എ ആന്റണി കമ്മീഷന് അന്വേഷിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന് വിശദമായി അന്വേഷിക്കും. ഗൂഢാലോചന അടക്കമുള്ള എല്ലാ കാര്യങ്ങളും കമ്മീഷന് വിശദമായി പരിശോധിക്കും. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. ഫോണ്‍ സംഭാഷണം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലൈംഗീക ആരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രന് രാജിവച്ചത്.
ഈ മാസം 26 നാണ് വിവാദമായ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഒരു സ്ത്രീയോട് ശശീന്ദ്രന് ലൈംഗികച്ചുവയുളള സംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടതിനെ തുടര്‍ന്നായിരുന്നു രാജി. ശശീന്ദ്രന്റെ കൂടി ആവശ്യപ്രകാരമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം സംഭവത്തില്‍ പരാതിക്കാരില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റേതായ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: