വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സന്ദര്‍ശനത്തിന്റെ തിയതി കൃത്യമായി ലഭിച്ചിട്ടില്ല. ഈ വര്‍ഷം അവസാനമായിരിക്കും സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്. നവംബറില്‍ നടന്ന യു.എസ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ച ശേഷം മൂന്നാം തവണയാണ് മോദിയെ ട്രംപ് ഫോണില്‍ വിളിക്കുന്നത്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം അദ്ദേഹത്തെ അഭിനന്ദിച്ചവരില്‍ ഒരാള്‍ മോദിയായിരുന്നു. ജനുവരിയില്‍ ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷവും മോദിയോട് സംസാരിച്ചിരുന്നു. അന്ന് തെക്കന്‍ ഏഷ്യയിലെ സുരക്ഷ സംബന്ധിച്ചായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്.
പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാണ് അദ്ദേഹം മോദിയെ അഭിനന്ദനം അറിയിച്ചത്. അഭിനന്ദിച്ചതിനൊപ്പം മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും അമേരിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ജനങ്ങളോട് അതിയായ ബഹുമാനം ഉണ്ടെന്നും അടുത്ത വര്‍ഷം മോദി അമേരിക്കയിലെത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണ കാലത്ത് ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മോദി ഒബാമയുടെ സമയത്ത് നാല് തവണ യു.എസ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഒബാമയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: