റാഞ്ചി: യുപി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ അനധികൃത അറവു ശാലയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റ് നാല് സംസ്ഥാനങ്ങളിലും അനധികൃത അറവുശാലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജസ്ഥാന്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളാണ് അറവുശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ജയ്പൂരില്‍ പ്രാദേശിക ഭരണകൂടത്തിന്റെ മുന്നറിയിപ്പു പ്രകാരം ഏതാണ്ട് 4,000 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഇതില്‍, 950 അറവുശാലകള്‍ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വ്യാപാരികളുടെ വാദം. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നു ശേഷം കോര്പറേഷന് ഇവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
ലൈസന്‍സ് ഫീസ് 10 രൂപയില്‍നിന്നു 1,000 രൂപയാക്കി ഉയര്‍ത്തിയെന്നും ഇതിന്റെ ഗസറ്റഡ് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അപേക്ഷകള്‍ കോര്പ്പറേഷന് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ന്യൂ ജയ്പൂര്‍ മീറ്റ് അസോസിയേഷന് ഭാരവാഹി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉദ്യോഗസ്ഥര്‍ ആറ് അറവുശാലകളില്‍ നടത്തിയ റെയ്ഡില്‍ മൂന്നെണ്ണത്തിനുമാത്രമേ ലൈസന്‍സ് ഉള്ളൂവെന്നു കണ്ടെത്തിയിട്ടുണ്ട്. ചിലയാളുകളുടെ പരാതിയെ തുടര്‍ന്നാണു നടപടിയെടുത്തത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച അറവുശാലകള്‍ക്കുനേരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഛത്തീസ്ഗഡിലെ റായ്പൂര്‍ മുന്‍സിപ്പല്‍ കോര്പറേഷന് പരിധിയില്‍ 11 അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. മൂന്നു ദിവസത്തെ സമയമാണ് അനുവദിച്ചത്. കടയുടമകള്‍ മാലിന്യം നേരിട്ടു റോഡരികിലേക്ക് വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
നിയമം തെറ്റിച്ചതിനാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു അറവുശാല അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചത്. തുറന്നുകിടക്കുന്നതും വൃത്തിഹീനവുമായ രീതിയിലാണ് അറവുശാല പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് നിന്നും ഗോമാംസം വില്‍ക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന ആവിശ്യവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു. ഗോവധത്തെ എതിര്‍ത്ത് സമാജ് വാദിപാര്‍ട്ടി നേതാവ് അസംഖാന് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: