കൊച്ചി: ആഘോഷങ്ങളുടെ പേരില്‍ 1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞു. ആഘോഷങ്ങളുടെ പേരില്‍ തടവുകാരെ വിട്ടയ്ക്കുന്നത് ഉചിതമാണോയെന്ന് കോടതി ആരാഞ്ഞു. തൃശൂര്‍ സ്വദേശി പി.ടി ജോസഫ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.
തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരായ ഹര്‍ജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേരളത്തിലെ ഒരോരോ ആഘോഷങ്ങളുടെ പേരില്‍ തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം ഉചിതമാണോയെന്നും കോടതി ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ജയില്‍ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചവരില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ച തടവുകാരുടെ കൂട്ടത്തില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിരുന്നു.
തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് ഗവര്‍ണറും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: