ന്യൂദല്‍ഹി: വിമാന കമ്പനികള്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദിന്റെ ദല്‍ഹി യാത്ര കാറിലാക്കി. ദല്‍ഹിയിലേക്ക് പോകാനായി എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്കുചെയ്തുവെങ്കിലും കടുത്ത നിലപാട് സ്വീകരിച്ച എയര്‍ ഇന്ത്യ വീണ്ടും ടിക്കറ്റ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം റോഡുമാര്‍ഗം സ്വീകരിച്ചത്.
രവീന്ദ്ര ഇന്ന് ദല്ഹിയിലെത്തുമെങ്കിലും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഗെയ്ക്ക് വാദ് രാജധാനി എകസ്പ്രസില്‍ ദല്‍ഹിയില്‍ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ പിന്നീട് യാത്ര കാറിലാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
അതിനിടെ, സംഭവത്തില്‍ വിശദീകരണം തേടി സ്പീക്കര്‍ സുമിത്ര മഹാജന് വ്യോമയാനമന്ത്രാലയത്തെ സമീപിച്ചു. എത്രയും വേഗം വിശദീകരണം നല്‍കാനും സ്പീക്കര്‍ ആവശ്യപ്പെട്ടിടുണ്ട്.
ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനക്കമ്പനികള്‍ ഗെയ്ക്വാദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലയാളിയായ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സുകുമാരന്‍ രാമനാണ് എംപിയുടെ മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് വിമാന കമ്പനികള്‍ അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു
എയര്‍ ഇന്ത്യയ്ക്ക് പുറമേ ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളും എംപിയുടെ യാത്ര നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: