തിരുവനന്തപുരം: കൊല്ലം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത് പാലം തകര്‍ന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് അറിയിച്ചു. പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
ഈ അന്വേഷണം എല്ലാവർക്കും ഒരു പാഠമാകണമെന്നും പാലംനിർമ്മാണങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാൻ പ്രേരണയാകണമെന്നും സുധാകരൻ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട് പതിറ്റാണ് പൂര്‍ത്തിയാകുന്നതിനിടെയാണ് പാലം തകര്‍ന്നത്. നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും മൂലമാണ് പാലത്തിന് ബലക്ഷയമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന വിവരങ്ങള്‍ വകുപ്പുതല അന്വേഷണത്തില്‍ ലഭിച്ചിരുന്നു.
ജാഗ്രതയോടെയുള്ള മേൽനോട്ടംനിർമ്മാണ സമയത്ത് എഞ്ചിനിയർമാരിൽ നിന്ന് ഉണ്ടായില്ല, കരാറുകാരന്റെ നിരുത്തരവാദിത്വവും ഉദാസീനതയും നിർമാണത്തിൽ ഉണ്ടായി തുടങ്ങിയ ഗൗരവതരമായ കണ്ടെത്തലാണ് അവർ നടത്തിയത്. താത്കാലിക സംവിധാനമായ ബെയ്ലി പാലം ഏപ്രിൽ 15 ന് തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ നിർമാണം സൈന്യം വേഗത്തിൽ പൂർത്തിയാക്കിവരികയാണ്.
പ്രധാന പാലത്തിന്റെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഓഗസ്റ്റ് അവസാനത്തോടെ തുറന്നു കൊടുക്കാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. പാലത്തിന്റെ തൂണുകള്‍ക്ക് ഗുരുതര ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് എം.സി റോഡില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: