കൊല്ലം: ജില്ലയില്‍ റേഷന്‍ വാതില്‍പടി വിതരണത്തിനായി ടെണ്ടര്‍ ഏറ്റെടുത്ത ഏജന്‍സികളുടെ ഡയറക്ടര്‍മാര്‍ കരിഞ്ചന്ത മാഫിയയില്‍പ്പെട്ടവരാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ ഭക്ഷ്യവകുപ്പ്.
സപ്ലൈകോയാണ് പരസ്യം നല്കി ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ച് വിതരണത്തിനുള്ള ചുമതല ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ വിതരണത്തിനായി നിയോഗിച്ച ഏജന്‍സികള്‍ ജില്ലയിലെ പ്രധാന കരിഞ്ചന്ത മാഫിയയില്‍പ്പെട്ടവര്‍ നേതൃത്വം നല്‍കുന്നതാണ്. ഇവര്‍ക്ക് ഏജന്‍സി നല്‍കിയതിന് പിന്നില്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടെണ്ടര്‍ നല്‍കിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനെ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഒരു വിഭാഗം റേഷന്‍കട ഉടമകള്‍ ആരോപിക്കുന്നു. മുമ്പ് റേഷനരി കടത്തില്പെട്ടവര് ഏജന്സികളിലുണ്ടെങ്കില് അവരുമായുള്ള കരാര്‍ പിന്‍വലിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സംഭവത്തെക്കുറിച്ച് പരാതി നല്കി ഒരുമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. അതേ സമയം ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും കരിഞ്ചന്തക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഭക്ഷ്യവകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വകുപ്പ് കരിഞ്ചന്തക്കാരെ സഹായിക്കുന്ന പ്രവണത തുടരുകയാണ്. റേഷന്‍സാധനങ്ങള്‍ നേരിട്ട് കടകളിലെത്തെിക്കുന്ന രീതിയാണ് റേഷന്‍ വാതില്‍പടി വിതരണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചപ്പോള്‍ കേരളത്തില്‍ നടപ്പായില്ല. പദ്ധതി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ ഉദ്യോഗസ്ഥ-കരിഞ്ചന്ത മാഫിയ ആണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. കട ഉടമകള്‍ താലൂക്ക്തല ഗോഡൗണിലെത്തി സ്റ്റോക്ക് ഏറ്റുവാങ്ങണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ തൂക്കം കട ഉടമകളെ ബോധ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും ഇവര്‍ പറയുന്നു.
കമ്പ്യൂട്ടര്വല്ക്കരണവും സ്മാര്‍ട്ട്കാര്‍ഡും ജിപിഎസ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തണമെന്നിരിക്കെ അത് കേരളത്തില്‍ മാത്രം ഒഴിവാക്കിയത് തട്ടിപ്പ് നടത്താനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാതില്‍പടി റേഷന്‍ വിതരണം അട്ടിമറിക്കപ്പെട്ടതോടെ 35 ശതമാനം റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ ഇപ്പോഴും വില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: