ഊര്‍ദ്ധശ്വാസം വലിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആരുടെ കരങ്ങള്‍ക്കാണ് സാധിക്കുക എന്ന് ദേശീയതലത്തില്‍ തന്നെ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ‘ഹൈക്കമാന്റ്’ എം.എം.ഹസ്സനെ നിയോഗിച്ചിരിക്കുന്നത്. യുപിയിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കടുത്ത പരാജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടാക്കിയ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയ്ക്ക് കാരണമായതെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
അവര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞുകഴിഞ്ഞു. അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ നേരിട്ട പരാജയത്തില്‍നിന്ന് കരകയറാനാകില്ലെന്നും അവര്‍ക്കറിയാം. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ആഘാതത്തിനുമുന്നേയാണ് വി.എം. സുധീരന് കെപിസിസി പ്രസിഡന്റ് പദം രാജിവയ്ക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധീരനെ നീക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ കരുനീക്കങ്ങള്‍ വിജയിക്കുന്നതിന്റെ അവസാനഘട്ടത്തില്‍, അതു മുന്നേ മനസ്സിലാക്കിയായിരുന്നു സുധീരന്റെ രാജി.
കേരളത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കുന്ന കോണ്ഗ്രസ്സുകാര് തമ്മിലടിച്ചു നശിക്കുന്ന യാദവപ്പടയാണ്. താത്കാലിക പ്രസിഡന്റായി ചുമതലയേറ്റ ഹസ്സന് ആ പദവി ഏല്ക്കുന്നതിനു തൊട്ടുമുമ്പുവരെ ഒരു ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു.
പ്രസിഡന്റ് പദവിയിലെത്തിയ ഉടന്‍ കോണ്‍ഗ്രസ്സില്‍ ഐക്യമാണ് വേണ്ടതെന്നും ഗ്രൂപ്പിനതീതമായി മുന്നോട്ടു പോകുമെന്നുമൊക്കെയുള്ള ഹസ്സന്റെ പ്രസ്താവന കോണ്ഗ്രസ്സുകാരെതന്നെ ചിരിപ്പിക്കുന്നു. കോണ്ഗ്രസ്സിനൊരിക്കലും ഗ്രൂപ്പില്ലാതെയും തമ്മിലടിക്കാതെയും പ്രവര്‍ത്തിക്കാനാകില്ലെന്ന സത്യം മറ്റാരേക്കാളും അറിയാവുന്നയാളാണ് ഹസ്സന്. അദ്ദേഹത്തിന്റെ താത്കാലിക അധ്യക്ഷ പദംപോലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതാണ്. ഹസ്സനെ പ്രസിഡന്റ് കസേരയിലിരുത്തിക്കൊണ്ട് തന്റെ ഇംഗിതത്തിനനുസരിച്ച് കെപിസിസിയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളാണ് വിജയം കണ്ടത്. അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച പേരുകളിലൊന്ന് ഉമ്മന്‍ചാണ്ടിയുടേതായിരുന്നു.
അധ്യക്ഷനാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തെങ്കിലും തന്റെ നോമിനിയെ താത്കാലിക അധ്യക്ഷനാക്കാന്‍ അദ്ദേഹത്തിനായി. കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകുന്നു എന്ന സന്ദേശമാണ് ഹസ്സന്റെ നിയമനത്തോടെ വ്യക്തമാകുന്നത്.
ഹൈക്കമാന്റും ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ഹസ്സനെ ചുമതല ഏല്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് നല്കിയിരിക്കുമ്പോള് കെപിസിസി അധ്യക്ഷ പദവി എ വിഭാഗത്തിന് എന്നതാണ് രീതി. ഇതെല്ലാവര്‍ക്കുമറിയാം. അധ്യക്ഷ പദവിയില്‍ കണ്ണുണ്ടായിരുന്നെങ്കിലും അധ്യക്ഷനാകാനില്ലെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ പുതിയ, ചുറുചുറുക്കുള്ളവര്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന് ചില നേതാക്കള്‍ മുന്‍കൂറായി പറഞ്ഞതും അതിനാലാണ്.
ദല്‍ഹിയില്‍നിന്ന് പ്രവര്‍ത്തനം കേരളത്തിലേക്ക് മാറ്റാന്‍ തയ്യാറെടുത്ത് ചിലര്‍ കണ്ണുനട്ടിരുന്നെങ്കിലും ഹസ്സന് മതി എന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത് ഗ്രൂപ്പാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കുന്നതെന്ന തിരിച്ചറിവ് അവര്ക്കുമുണ്ടായതിനാലാണ്. എ.കെ. ആന്റണിയുടെ പിന്തുണയും ഹസ്സന് സഹായകമായിട്ടുണ്ട്. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് താത്കാലികമായിട്ടാണെങ്കിലും പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ ഗ്രൂപ്പ് സമവാക്യത്തിനൊപ്പം മതവും നേതൃത്വത്തിന്റെ ചിന്തയില്‍ വന്നു. മലപ്പുറത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ഒരു മുസ്ലിം തന്നെ പാര്‍ട്ടിയുടെ തലപ്പത്തിരിക്കട്ടെ എന്ന് അവര്‍ തീരുമാനിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നിന്ന് അണികളുടെ കൊഴിഞ്ഞുപോക്ക് വളരെ ശക്തമാണ്. അധികാരം കൂടിയില്ലാതായതോടെ പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതിയിലാണ് കോണ്ഗ്രസ്സുകാര്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലുമാകുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അനുദിനം ജനവിരുദ്ധമാകുമ്പോള്‍ പ്രതിപക്ഷം എന്ന നിലയിലുള്ള കടമ ചെയ്യാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. ജനോപകാര പ്രദമായ രീതിയില്‍ പ്രതികരിക്കാനോ, സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനോ കഴിയുന്നില്ല. നിയമസഭയിലും പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മോശം. സര്‍ക്കാരിനെ തല്ലാനുള്ള വടി അവര്‍ തന്നെ വച്ചുനീട്ടിയിട്ടും അതുപയോഗപ്പെടുത്താന്‍ രമേശ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കുമായില്ല.
എം.എം.ഹസ്സന് വെറും താത്കാലിക പ്രസിഡന്റാണ്.
എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മുഖഛായ മാറ്റുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗ്രൂപ്പുകള്‍ക്കതീതമായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനം അദ്ദേഹം നല്‍കുകയും ചെയ്തു. ഗ്രൂപ്പുകളില്ലാതെ കോണ്‍ഗ്രസ്സില്ലെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ വിളിച്ചുപറയുമ്പോഴാണ് ഗ്രൂപ്പു നേതാവായിരുന്ന ഹസ്സന്റെ ആഹ്വാനം. ആഴത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കേരളത്തിലും കോണ്‍ഗ്രസ്. സുധീരനെന്ന കപ്പിത്താന് അതില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ഹസ്സനും അതു ചെയ്യേണ്ടിവരും. മറ്റു സംസ്ഥാനങ്ങളില്‍ മുങ്ങല്‍ പൂര്‍ത്തിയായി. കേരളത്തില്‍ അത് സംഭവിക്കുവാന്‍ ഇനി അധികനാളുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: