ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഇസ്ലാമിക ഭീകരര്‍ ഇരുപത് വര്‍ഷത്തിനിടെ 208 ക്ഷേത്രങ്ങള്‍ തകര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍. താഴ്വരയിലെ 438 ക്ഷേത്രങ്ങളില്‍ 208 എണ്ണം തകര്‍ക്കപ്പെട്ടതായി ബിജെപി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി.
തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ പേരുവിവരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പണ്ഡിറ്റുകളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘര്‍ഷ് സമിതി സര്‍ക്കാര്‍ കണക്കുകള്‍ തള്ളി. 550 ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതായും ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയതായും ഭാരവാഹി സഞ്ജയ് ടിക്കൂ പറഞ്ഞു. 63 ഹെക്ടര്‍ ഭൂമിയാണ് ക്ഷേത്രങ്ങള്ക്കായുള്ളതെന്നും ഭൂമി കയ്യേറിയതായി കേസില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ശ്രീനഗറിലാണ് ഏറ്റവുമധികം ക്ഷേത്രങ്ങള്‍ നശിപ്പിച്ചത്. 57 എണ്ണം. അനന്ത്നാഗില്‍ 56 ക്ഷേത്രങ്ങളും തകര്‍ത്തു. ക്ഷേത്രങ്ങള്‍ തകര്‍ത്തതിന്റെ കാരണമെന്തെന്ന് സര്‍ക്കാര്‍ മറുപടിയിലില്ല. ഇസ്ലാമിക ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് കശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. 209 പണ്ഡിറ്റുകളെ കൊലപ്പെടുത്തി. പലായനം ചെയ്യപ്പെട്ട പണ്ഡിറ്റുകളുടെ വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ശ്രീനഗര്‍ ജില്ലയില്‍ പണ്ഡിറ്റുകളുടെ 75 ശതമാനം കെട്ടിടങ്ങളും ഭീകരര്‍ ചുട്ടെരിച്ചു.
ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 85 ശതമാനം കെട്ടിടങ്ങളാണ് തകര്‍ത്തത്. ശ്രീനഗറില്‍ ഭൂരിഭാഗവും തങ്ങളുടെ വസ്തുവകകള്‍ ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭീകരരും പ്രക്ഷോഭകാരികളെന്ന ഓമനപ്പേരില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന മതതീവ്രവാദികളുമാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: