ന്യൂദല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് ആസാമിലെ ഭീകരസംഘടനയായ ഉള്‍ഫയുടെ ഭീഷണി. ചൈനക്കെതിരെ ഒരു വാക്ക് പോലും പറയരുതെന്നാണ് മുന്നറിയിപ്പ്.
അടുത്ത മാസമാദ്യം അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കും. ലാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ നേരത്തെ തന്നെ ചൈന വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഉള്‍ഫാ നേതാവ് പരേഷ് ബറുവ ചൈനയിലാണ് ഉളളതെന്നും അതുകൊണ്ട് തന്നെ ഈ മുന്നറിയിപ്പ് ചൈനയ്ക്ക് വേണ്ടിയുളളതാണെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഉള്‍ഫ എഴുതിയ തുറന്ന കത്തിലാണ് ലാമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
അഭിസീത് അസം ബര്‍മാന്‍ എഴുതിയിട്ടുളള കത്തില്‍ ദലൈലാമ ഉത്തരപൂര്‍വ്വ ദേശം സന്ദര്‍ശിക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. ഉള്‍ഫയുടെയും ചൈനയുടെയും ഭീഷണികള്‍ക്കിടയിലും ലാമയുടെ സന്ദര്‍ശനത്തിനായി അരുണാചലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന നടത്താനിടയുളള അക്രമങ്ങള്‍ക്കെതിരെയും ഐബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം നടപടികള്‍ ചൈന-ഇന്ത്യാ ബന്ധം വഷളാക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ചൈന നല്ലൊരു സുഹൃത്താണെന്നാണ് ഉള്‍ഫയുടെ കത്തില്‍ സൂചിപ്പിക്കുന്നത്. ചൈനയ്ക്കെതിരെയുളള പ്രചാരണങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്ന് കൊണ്ട് ലാമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: