ഹൈദരാബാദ്: യദാദ്രി ക്ഷേത്രത്തിലെ പ്രതിഷ്ഠ ലക്ഷ്മിനരസിംഹസ്വാമിയാണ്. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തില്‍ നിന്ന് നേരിയ ശബ്ദത്തില്‍ മഹാവിഷ്ണു സ്തുതി ചൊല്ലുന്ന ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ ശബ്ദം പരിചിതം, മുമ്പെവിടെയോ കേട്ടിട്ടുണ്ട്. പക്ഷേ അന്ന് അതിങ്ങനെ നേര്‍ത്തതോ ഭക്തിസാന്ദ്രമോ ആയിരുന്നില്ല. ആവേശ ഭരിതം, താളത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും വിപ്ലവാവേശത്തിന്റെ ഊര്‍ജം. മുന്നില്‍ അലയടിക്കുന്ന ജനലക്ഷങ്ങള്‍. മറക്കാവുന്ന ഭൂതകാല ദൃശ്യങ്ങളല്ല ഇതൊന്നും. ഇപ്പോള്‍ ആ മുഖത്തെന്തേ ആത്മീയതയുടെ പുതു തേജസ്…ഇപ്പോള്‍ ആ ചുണ്ടുകൡ നിന്നെന്തേ മന്ത്രോച്ചാരണം…ചെങ്കൊടി ഹൃദയത്തോടു ചേര്‍ത്തു പിടിച്ചിരുന്ന ആ കൈകള്‍ ഇതാ നീട്ടുന്നു, തീര്‍ഥത്തിനും പ്രസാദത്തിനുമായി…
തെലുങ്കുദേശത്തെ വിഖ്യാത വിപ്ലവ ഗായകന് ഗദ്ദര്‍ എന്തേ ആത്മീയ പാതയില്‍…
നക്സല്‍ പ്രസ്ഥാനമായ പീപ്പിള്‍സ് വാര് ഗ്രൂപ്പിന്റെ സാംസ്കാരിക നേതാവ് ഗദ്ദറിനെ ഇപ്പോള്‍ കാണുന്നത് ക്ഷേത്രങ്ങളില്‍. തെലങ്കാനയിലെ വിവിധ ക്ഷേത്രങ്ങള്‍ കുടുംബ സമേതം സന്ദര്‍ശിച്ച് ദേവീദേവന്മാരുടെ അനുഗ്രഹം നേടുകയാണ് ഈ തീവ്രവിപ്ലവ നേതാവ്.
ഗുമ്മാഡി വിട്ടല്‍ റാവു എന്നായിരുന്നു യഥാര്‍ഥ പേര്. എഞ്ചിനിയറിങ് പഠനം ആദ്യ വര്‍ഷം ഉപേക്ഷിച്ചു. പിന്നീട് ബാങ്കില്‍ ജോലി. അതു കഴിഞ്ഞാണ് തീവ്രവിപ്ലവത്തിന്റെ വഴിയില്‍ എത്തിയത്. സ്വാതന്ത്ര്യസമരകാലത്ത് പഞ്ചാബില്‍ രൂപീകരിച്ച ഗദ്ദര്‍ എന്ന സാമൂഹ്യ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ പേരു സ്വീകരിച്ചത്.
പീപ്പിള്‍സ് വാര് ഗ്രൂപ്പിന്റെ സാംസ്കാരിക സംഘടന എന്ന നിലയില്‍ ജന നാട്യ മണ്ഡലി രൂപീകരിച്ചു. പിന്നീട് വിപ്ലവത്തിന്റെ പ്രചാരകനായി, നാടുകളില്‍ നിന്ന് നാടുകളിലേക്ക്, വേദികളില്‍ നിന്ന് വേദികളിലേക്ക്. തറ്റുടുത്ത്, കറുത്ത കമ്പിളി പുതച്ച്, ചെങ്കൊടി നെഞ്ചോടു ചേര്‍ത്ത് പാട്ടുപാടി സഞ്ചരിച്ചത് ഗദ്ദറിന്റെ ജീവചരിത്രം. 2005ല്‍ ഹൈദരാബാദിലെ നൈസാം കോളെജ് ഗ്രൗണ്ടില്‍ ജനലക്ഷങ്ങളുടെ മുന്നില്‍ ഗദ്ദര്‍ പാടുന്ന ചിത്രം ഇന്നും ഏറെ പ്രശസ്തം. നക്സലുകളുമായി ആന്ധ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായപ്പോഴൊക്കെ ഇടനിലക്കാരായി നിന്നു ഗദ്ദര്‍.
പിന്നീട് ഏപ്പോഴാണ് ഈ തീവ്ര വിപ്ലവകാരിയുടെ ജീവചരിത്രത്തിനു മേല്‍ ഭക്തിയുടെ നിഴല്‍ വീണതെന്നു ചോദിച്ചാല്‍ അതിനുത്തരമില്ല, ഒരു പക്ഷേ ഗദ്ദറിനു പോലും. തോക്കിന് കുഴലിലൂടെ മാത്രം നേടിയെടുക്കാം എന്ന് ഇത്രയും കാലം വിശ്വസിച്ചതൊക്കെ യദാദ്രിയിലെ ലക്ഷ്മിനരസിംഹസ്വാമിയും പലകുര്ത്തി സോമനാഥ ക്ഷേത്രത്തിലെ മഹാദേവനും സാക്ഷാത്കരിക്കും എന്ന് എന്നു മുതലാണ് ഗദ്ദറിന് ബോധ്യപ്പെട്ടത്.
ഈ ചോദ്യങ്ങള്‍ക്ക് ഒരു ചെറു ചിരിയാണ് ഗദ്ദറിന്റെ ആദ്യ മറുപടി. തെലങ്കാനയില്‍ നല്ല മഴയും അനീതിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്കു ശക്തിയും നല്‍കണമെന്ന് ലക്ഷ്മിനരസിംഹസ്വാമിയോട് ഉള്ളുരുകി പ്രാര്‍ഥിച്ചു എന്നു മാത്രം പറയുന്നു ഗദ്ദര്‍. സോമനാഥ ക്ഷേത്രത്തില്‍ അഭിഷേകം നടത്തി പ്രാര്‍ഥിച്ചു. സിദ്ദിപ്പേട്ടിലെ കൊമുരനെല്ലി മല്ലണ്ണ ക്ഷേത്രത്തിലേക്ക് ഭാര്യ വിമലയ്ക്കും മരുമകള്‍ സരിതയ്ക്കുമൊപ്പമാണ് ഗദ്ദര്‍ എത്തിയത്. ഇവിടെ ലക്ഷബില്ലാര്ച്ചനില് പങ്കെടുത്ത ഗദ്ദര്‍ ഭക്തര്‍ക്കു മുന്നില്‍ ശിവ സ്തോത്രങ്ങള്‍ ആലപിച്ചപ്പോള്‍ അതിവിദൂരതയിലല്ലാതെ മുഴങ്ങിയ വിപ്ലവ ഗാനങ്ങള്‍ ഓര്‍ത്തുവോ ആരെങ്കിലും? മല്ലണ്ണക്ഷേത്രത്തോടു ചേര്‍ന്നുള്ള വേദപാഠശാലയില്‍ കുട്ടികളോടു സംസാരിച്ചപ്പോള്‍, ചെ ഗുവേരയാകാനല്ല, വിവേകാനന്ദനാവാനാണ് ഗദ്ദര്‍ ആവശ്യപ്പെട്ടത്. വേദം മാത്രമല്ല, ഇംഗ്ലീഷും പഠിക്കണം. എന്നിട്ട് വിവേകാനന്ദനാവണം.
ഇതൊരു മാറ്റമല്ല, ജനങ്ങളുടെ ആധ്യാത്മിക ജനാധിപത്യത്തെ ബഹുമാനിക്കുന്നവനാണ് യഥാര്‍ഥ മാര്‍ക്സിസ്റ്റ്. ദുരിതങ്ങള്‍ക്കു മുന്നില്‍ മതവിശ്വാസം ആശ്വാസമാണ്. ഇതാണ് യഥാര്‍ഥ മാര്‍ക്സിസം. മാവോയിസത്തിനു വഴിതെറ്റിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇനി ശ്രമിക്കുക, ഗദ്ദര്‍ പറയുന്നു.
മാവോയിസത്തിന്റെയും മാര്ക്സിസത്തിന്റേയും കടുത്ത അനുയായിയായിരുന്ന ഗദ്ദറിന്റെ ഈ മാറ്റം ഞങ്ങളെ ഞെട്ടിക്കുന്നു എന്നാണ് പീപ്പിള്‍സ് വാര് ഗ്രൂപ്പ് വക്താവ് പ്രതികരിച്ചത്. ഇതൊന്നും ബാധിച്ചിട്ടില്ല ഈ 68കാരനെ. വിശദീകരണത്തിനോ ന്യായീകരണത്തിനോ ഇല്ല. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണിപ്പോള്‍. ഒരു തരത്തില്‍ തീര്‍ഥാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: