ന്യൂദല്‍ഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവിലൂടെ മദ്യനിരോധനമല്ല ഉദ്ദേശിച്ചതെന്നും റോഡപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും സുപ്രീംകോടതി. അപകടങ്ങളില്‍ മരിച്ചവരെക്കുറിച്ച് ആരും പറയുന്നില്ല. മദ്യത്തിനല്ല മനുഷ്യ ജീവനാണ് പ്രധാന്യമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഉത്തരവില്‍ ഇളവും വ്യക്തതയും ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നാളെ വിധി പറയും. 500 മീറ്റര്‍ പരിധി എന്ന മുന്‍ ഉത്തരവില്‍ ഇളവ് നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇളവിന് വേണ്ടി വാദിക്കുന്നവര്‍ മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍, ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.
മദ്യശാലകള്‍ നിര്‍ത്തലാക്കുന്നതിലൂടെ തമിഴ്നാടിന് 25,500 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് അഭിഭാഷകന് വാദിച്ചു. ഈ വരുമാന നഷ്ടത്തിന് മറ്റു വഴികള്‍ തേടാമെന്ന് പറഞ്ഞ കോടതി മദ്യപാനം മൂലമുണ്ടാകുന്ന അപകടത്തില്‍ ജീവന് നഷ്ടപ്പെടുന്നവര്‍ക്കും കുടുംബത്തിനുമുണ്ടാകുന്നത് നികത്താനാവാത്ത നഷ്ടമാണെന്നും ചൂണ്ടിക്കാട്ടി. വിധി ചോദ്യം ചെയ്തവരില്‍ അധികവും സ്വകാര്യ വ്യക്തികളാണ്.
സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കുമായിരുന്നെങ്കില്‍ സര്‍ക്കാരുകള്‍ ഹര്‍ജിയുമായി സമീപിക്കുമായിരുന്നു. സംസ്ഥാന പാത ഏതെന്ന് തീരുമാനിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കോടതി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണെന്നിരിക്കെ 500 മീറ്റര്‍ പരിധി എന്നത് അപ്രായോഗികമാണെന്ന് അഭിഭാഷകര്‍ വാദിച്ചു.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളിലുള്ള മദ്യശാലകള്‍ ഏപ്രില്‍ ഒന്നിനകം അടച്ച് പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016ലെ കോടതി ഉത്തരവ്. അറൈവ് സേഫ് എന്ന സന്നദ്ധ സംഘടനയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിനെതിരെ കേരളത്തില്‍ നിന്ന് ബീവറേജസ് കോര്‍പ്പറേഷനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനായില്ലെന്ന് ബീവറേജസ് കോര്പ്പറേഷന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: