സാവോപോളോ: മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൡന് യോഗ്യത നേടി. ആതിഥേയരായ റഷ്യക്കു പുറമെ യോഗ്യത നേടുന്ന ആദ്യ രാജ്യമാണ് ബ്രസീല്‍. ഇന്നലെ പരാഗ്വെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രസീല്‍ യോഗ്യത സ്വന്തമാക്കിയത്. യോഗ്യതാ റൗണ്ടില്‍ ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയും കരുത്തരായ ഉറുഗ്വെയും തോല്‍വിയറിഞ്ഞു. മറ്റൊരു മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനെ കീഴടക്കി സാധ്യത വര്‍ദ്ധിപ്പിച്ചു. പതിനാല് മത്സരങ്ങളില്‍ നിന്ന് 33 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീലിന്റെ റഷ്യയിലേക്കുള്ള യാത്ര. പത്ത് ജയവും മൂന്ന് സമനിലയുമടക്കം 33 പോയിന്റ് നേടിയ മഞ്ഞപ്പട തോറ്റത്ഒരൊറ്റ മത്സരത്തില്‍ മാത്രമാണ്. ലാറ്റിനമേരിക്കന്‍ മേഖലാ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കൊളംബിയയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡാണ് ബ്രസീലിനുള്ളത്. കൊളംബിയക്ക് 14 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റാണുള്ളത്.
ഉറുഗ്വെ 23 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ചിലിക്കും 23 പോയിന്റുണ്ടെങ്കിലും നാലാമതാണ്. അതേസമയം മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന ഇന്നലത്തെ തോല്‍വിയോടെ 22 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയിച്ചിരുന്നെങ്കില്‍ 26 പോയിന്റുമായി അര്‍ജന്റീനക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. അതിനുള്ള അവസരമാണ് അവര്‍ നഷ്ടമാക്കിയത്. തോല്‍വി അവരുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടിയായരിക്കുകയാണ്. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് ഓഷ്യാന ഗ്രൂപ്പിലെ ഒരു ടീമുമായി പ്ലേ ഓഫ് കളിക്കണം.
എരീന കൊറിന്ത്യന്‍സില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പെ കുട്ടിഞ്ഞോ (35), നെയ്മര്‍ (64), മഴ്സെലോ (86) എന്നിവരാണ് ഗോള്‍ നേടിയത്. ടിറ്റെയുടെ കീഴില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ ഒമ്പതാം ജയമാണ് കാനറികള്‍ ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ പെറുവിനോട് തോറ്റ് പുറത്തുപോയശേഷം കോച്ചായിരുന്ന ദുംഗയുടെ കസേര തെറിച്ചശേഷമാണ് ടിറ്റെയെ ദേശീയ ടീം പരിശീലകനായി നിയമിച്ചത്. ദുംഗയ്ക്ക് പകരം ടിറ്റെ പരിശീലകന്റെ ചുമതല ഏറ്റെടുത്തശേഷം ബ്രസീല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.
സ്വന്തം ആരാധകരുടെ മുന്നില്‍ കളിച്ച ബ്രസീല്‍ തുടക്കം മുതലേ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റില്‍ ആദ്യ ഗോള്‍ എത്തി. പൗളിഞ്ഞോയുടെ പാസില്‍ നിന്ന് കുട്ടിഞ്ഞോ വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം നെയ്മര്‍ കളഞ്ഞുകുളിച്ചു. പരാഗ്വെയുടെ റോഡിഗ്രോ റോജസിന്റെ ഫൗളിന് ബ്രസീലിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ നഷ്ടമാക്കുകയായിരുന്നു. എന്നാല്‍ 64-ാം മിനിറ്റില്‍ ഗോള്‍ നേടി നെയ്മറും പിന്നാലെ മഴ്സെലോയും വലകുലുക്കിയതോടെ ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം ആദ്യമായി ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ച നെയ്മറുടെ 52-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. റഷ്യയിലേക്ക് ടിക്കറ്റെടുത്ത ബ്രസീലിന്റെ അടുത്ത മത്സരം ആഗസ്റ്റ് 31ന് ഇക്വഡോറിനെതിരെയാണ്. അതേസമയം മെസ്സിയുടെ അഭാവം അര്‍ജന്റീന ടീമിന് എത്ര കനത്ത തിരിച്ചടിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബൊളീവിയക്കെതിരായ നിര്‍ണായക മത്സരം. മത്സരത്തില്‍ അര്‍ജന്റീന 2-0നാണ് തോറ്റത്. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ടീം ബൊളീവിയക്കെതിരെ പിടിച്ചു നില്ക്കാന് നന്നേ പാടുപെട്ടു. കളിയുടെ 29-ാം മിനിറ്റില്‍ നീലപ്പടക്ക് മുന്നിലെത്താനുള്ള വഴി തുറന്നതാണ്. പക്ഷേ, എയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് ബൊളീവിയന്‍ ഗോളി തടുത്തിട്ടു.
രണ്ടു മിനിറ്റ് കഴിയും മുന്‍പേ ബൊളീവിയ അക്കൗണ്ട് തുറന്നു. ജുവാന്‍ കാര്‍ലോസ് ആര്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത്. പിന്നീട് 53-ാം= മിനിറ്റില്‍ മാര്‍സെലോ മൊറീനോ അര്‍ജന്റീനയുടെ മേല്‍ അവസാന ആണിയുമടച്ചു. ചിലിക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിനിടെ റഫറിയെ ചീത്ത വിളിച്ചതിന് നാല് മത്സരങ്ങളില്‍ മെസ്സിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് കളിക്കാനിറങ്ങാന്‍ കഴിയാതിരുന്നത്. മെസ്സിക്കു പുറമെ ഗോണ്‍സാലോ ഹിഗ്വെയ്ന്, ഹാവിയര്‍ മഷറാനോ, ലൂകാസ് ബിഗ്ലിയ, നിക്കോളസ് ഒട്ടാമെന്‍ഡി എന്നിവരുമില്ലാതെയാണ് അര്‍ജന്റീന ബൊളീവിയക്കെതിരെ മത്സരത്തിനിറങ്ങിയത്. ഓഗസ്റ്റില്‍ ഉറുഗ്വെക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ ചിലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്തു. ചിലിക്കായി കളിയുടെ നാലാം മിനിറ്റില്‍ സൂപ്പര്‍താരം അലക്സി സാഞ്ചസും 7, 22 മിനിറ്റുകളില്‍ എസ്റ്റബാന്‍ പരേഡസും ഗോളുകള്‍ നേടിയപ്പോള്‍ 62-ാം മിനിറ്റില്‍ വെനസ്വേലയുടെ ആശ്വാസം സലോമന്‍ രണ്ഡന്.
പെറുവിനെതിരായ എവേ മത്സരത്തില്‍ ഒരിക്കല്‍ മുന്നിട്ടുനിന്നശേഷമാണ് ഉറുഗ്വെ തോല്‍വിയറിഞ്ഞത്. 30-ാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസിലൂടെ മുന്നിലെത്തി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച പെറു അഞ്ച് മിനിറ്റിനുശേഷം പൗലോ ഗ്വരേരോയിലൂടെ സമനില പിടിച്ചു. പിന്നീട് 62-ാം മിനിറ്റില്‍ എഡിസണ് ഫ്ളോറസും ലക്ഷ്യം കണ്ടതോടെ ഉറുഗ്വെ തോല്‍വിയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞയാഴ്ച ബ്രസീലിനോട് 4-1ന്റെയും കഴിഞ്ഞ വര്‍ഷം ചിലിയോട് 3-1ന്റെയും തോല്‍വി വഴങ്ങിയ ഉറുഗ്വെയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.
മറ്റൊരു കളിയില്‍ ഇക്വഡോറിനെ 2-0ന് പരാജയപ്പെടുത്തിയാണ് കൊളംബിയ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. കൊളംബിയക്കായി 20-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസും 34-ാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: