ന്യൂദല്‍ഹി: രണ്ടായിരത്തിനാലിലെ ഏഥന്‍സ് ഒളിമ്പികിസില്‍ ലോങ്ജമ്പ് മെഡലുകള്‍ നേടിയ റഷ്യന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം വേണമെന്ന അഞ്ജു ബോബി ജോര്‍ജിന്റെ ആവശ്യത്തെ അത്ലറ്റിക്സ് ഫെഡറേഷന് ഒഫ് ഇന്ത്യ(എഎഫ്ഐ) പിന്തുണയ്ക്കും. റഷ്യയുടെ താത്യാന ലെബൈഡെവ, ഇറിന മെലെഷിന, താത്യാന കൊതോവ എന്നിവരാണ് ഏഥന്‍സില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയത്. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനാല്‍ മൂവര്‍ക്കും പിന്നീട് വിലക്കേര്‍പ്പെടുത്തിയതാണ്.
ഏഥന്‍സില്‍ ഉത്തേജക മരുന്നു പരിശോധനയില്‍ ഇവര്‍ പിടിക്കപ്പെട്ടില്ല. എന്നാല്‍ പിന്നീട് ഇവര്‍ ഡോപ് ടെസ്റ്റില്‍ പോസിറ്റീവായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ അന്വേഷണം വേണം എന്നാണ് അഞ്ജു അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഥന്‍സിലെ ലോങ്ജമ്പ് മത്സര ഫലം പുന:പരിശോധിക്കണം എന്ന അഞ്ജുവിന്റെ ആവശ്യം രണ്ടാഴ്ചയ്ക്കു ശേഷം ചേരുന്ന ഫെഡറേഷന് കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കും എന്നാണ് കരുതുന്നത്. മരിയന്‍ ജോണ്‍സിന്റേയും ലാന്‍സ് ആംസ്ട്രോങ്ങിന്റേയും മെഡലുകള്‍ തിരിച്ചു വാങ്ങിയത് ലോങ്ജമ്പിന്റെ കാര്യത്തിലും നടപ്പാക്കണം എന്നാണ് അഞ്ജുവിന്റെ ആവശ്യം.
ഏഥന്‍സില്‍ അഞ്ജുവിന് അഞ്ചാം സ്ഥാനമായിരുന്നു.
ഓസ്ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംസണ്‍ നാലാമതെത്തിയപ്പോള്‍ ആറാം സ്ഥാനം ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണായിരുന്നു. ബ്രിട്ടിഷ്, ഓസ്ട്രേലിയന്‍ അത്ലറ്റിക്സ് ഫെഡറേഷനുകളുടെ സഹകരണത്തോടെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് അത്ലറ്റിക്സ് ഫെഡറേഷന് ഒഫ് ഇന്ത്യയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: