മിയാമി: റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, കി നിഷികോരി, തോമസ് ബര്‍ഡിച്ച്, നിക്ക് കിര്‍ഗിയോസ് എന്നിവര്‍ പുരുഷ വിഭാഗം മിയാമി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. വനിതാ വിഭാഗത്തില്‍ കരോലിന പ്ലിസ്കോവ, കരോലിനെ വോസ്നിയാക്കി എന്നിവര്‍ സിംഗിള്‍സ് സെമിയിലെത്തി.
സമീപകാലത്ത് മിന്നുന്ന പ്രകടനം നടത്തുന്ന നാലാം സീഡ് റോജര്‍ ഫെഡറര്‍ സ്പാനിഷ് താരം റോബര്‍ട്ടോ അഗസ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. രണ്ട് സെറ്റുകളിലും ടൈബ്രേക്കറിനൊടുവിലാണ് ഫെഡറര്‍ സ്വന്തമാക്കിയത്. സ്കോര്‍: 7-6 (7-5), 7-6 (7-4). ക്വാര്‍ട്ടറില്‍ 10-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് എതിരാളി. അഞ്ചാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഫ്രാന്‍സിന്റെ നിക്കോളാസ് മഹത്തിനെ 6-4, 7-6 (7-4) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.
അതേസമയം ഒന്നാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കയെ 16-ാം സീഡായ ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-4, 2-6, 1-6 എന്ന സ്കോറിനായിരുന്നു ജര്‍മ്മന്‍ താരത്തിന്റെ അട്ടിമറി വിജയം. 12-ാം സീഡ് നിക്ക് കിര്‍ഗിയോസാണ് സ്വരേവിന്റെ ക്വാര്‍ട്ടര്‍ എതിരാളി.
മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് നി കിഷികോരി അര്‍ജന്റീനയുടെ ഫെഡ്രികോ ഡെല്ബോനിസിനെ മൂന്ന് സെറ്റ് നീണ്ട കളിക്കൊടുവില്‍ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി.
വനിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ചെക്ക്റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ മിര്‍ജാനാ ലൂസിച്ചിനെ പരാജയപ്പെടുത്തി സെമിയില്‍. സ്കോര്‍: 6-3, 6-4. 12-ാം സീഡ് കരോലിന വോസ്നിയാക്കിയാണ് സെമിയില്‍ പ്ലിസ്കോവയുടെ എതിരാളി. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയെ കീഴടക്കിയാണ് വോസ്നിയാക്കി അവസാന നാലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: