തിരുവനന്തപുരം: ആഭ്യന്തരസെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനിനെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായ സുബ്രതോ ബിശ്വാസിനെ ആഭ്യന്തര – വിജിലന്‍സ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലാനിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.എസ്. സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.
ആശ തോമസാണ് പുതിയ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. റോഡ്സ് ആന്റ് ബ്രിഡ്ജ്സ് കോര്പ്പറേഷന് എംഡിയായി അവര്‍ തുടരും. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്കി. സത്യജിത് രാജന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ഇപ്പോള്‍ സത്യജിത് രാജന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.
കൊച്ചി കോര്പ്പറേഷന് സെക്രട്ടറി ഹരിത വി. കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കും. ഇപ്പോള്‍ പഞ്ചായത്ത് ഡയറക്ടറായ ബാലകിരണിനെ ടൂറിസം ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ പി.എച്ച്. കുര്യന് (റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി), ജെയിംസ് വര്‍ഗീസ് (ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) എന്നിവരെ അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: