കോഴിക്കോട്: നാടൊരു ക്കിയ നന്മയുടെ തണലില്‍ അമല്‍കൃഷ്ണയ്ക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങാം. ഇന്നലെയായിരുന്നു അമല്‍ കൃഷ്ണയുടെ വീടിന്റ പാലുകാച്ചല്‍, ഒരു നാട് മുഴുവന്‍ ഒഴുകിയെത്തിയിരുന്നു ഗൃഹപ്രവേശത്തിന്. പുലര്‍ച്ചെ ഗണപതി ഹോമം, തുടര്‍ന്ന് പാലുകാച്ചല്‍. നേരം വെളുത്തപ്പോഴേയ്ക്കും ഭവനനിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരുമെല്ലാം എത്തി. ചായകൊടുക്കാനും ലഡു വിതരണം ചെയ്യാനും എല്ലാവരും ഒന്നിച്ചിറങ്ങി. ഇതിനിടയില്‍ അമലും ശിവാനിയും വിഷ്ണുനാഥും സഞ്ജയുമെല്ലാം പാട്ടും കളിയുമായി ഒടിച്ചാടി നടന്നു.
ഒരു വര്‍ഷം മുമ്പാണ് അമലിന്റെ കഥ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിഞ്ഞത്. ശിവാനി എന്ന കൊച്ചു മിടുക്കിയുടെ ഉമ്മന്‍ചാണ്ടി… എന്ന വിളിയാണ് നാടിന്റെ നന്മ വീടിന് തറക്കല്ലായത്. നടക്കാവ് ഗവ.ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാന്‍ എത്തിയതായിരുന്നു അന്ന് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനിയും രണ്ടാംക്ലാസിലെ വിഷ്ണുനാഥും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയോട് അമലിന്റെ കഥപറഞ്ഞു. രോഗിയായ മാതാവും അപസ്മാരവും ഹൃദ്രോഗവും കൊണ്ട് നിസഹായനായ അച്ഛനുമാണ് അമലിന് കൂട്ടുള്ളതെന്നും അവനൊരു വീടു വേണമെന്നുമായിരുന്നു കുട്ടികളുടെ ആവശ്യം. മുഖ്യമന്ത്രി അവിടെ വെച്ച് തന്നെ കുട്ടികള്‍ പറഞ്ഞ വിഷയം എഴുതി നല്കാന് പ്രധാനാദ്ധ്യാപികയോട് ആവശ്യപ്പെട്ടു. ഈ അപേക്ഷയുടെ പിറകില്‍ മൂന്നുലക്ഷം രൂപ അനുവദിക്കുന്നെന്ന് എഴുതി ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കെ.പി. വിജയകുമാര്‍ ചെയര്‍മാനും ബാബു തത്തക്കാടന്‍ ജനറല്‍ കണ്‍വീനറും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.സി. റോസ്മേരി ട്രഷററുമായി ഭവന നിര്‍മാണ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സുമനസുകളുടെ സഹായത്താല്‍ ഒമ്പത് ലക്ഷം രൂപ അവര്‍ സ്വരൂപിച്ചു. സാങ്കേതിക കാരണങ്ങളാല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പണം ഭവന നിര്‍മാണ കമ്മിറ്റിക്ക് ലഭിച്ചില്ല. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വ്യക്തിപരമായി മൂന്നുലക്ഷം രൂപ സ്വരൂപിച്ച് നല്‍കുകയായിരുന്നു. 1050 ആളുകളാണ് ധനസഹായം നല്‍കിയത്. 18 ലക്ഷം രൂപ വീടു നിര്‍മ്മാണത്തിനായി ചെലവുവന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനാണ് കുണ്ടൂപ്പറമ്പ് ഹൈസ്കൂളിന് സമീപത്ത് പുതിയ വീടിന് തറക്കല്ലിട്ടത്. ചെറിയ വീടുണ്ടാക്കുന്നതിന് പകരം ഇരു നിലകളുള്ള വീടാണ് നിര്‍മ്മിച്ചു നല്‍കിയത്. രോഗബാധിതരായതിനാല്‍ അമലിന്റെ അച്ഛന് സുജീഷിനും അമ്മ അനീഷയ്ക്കും ജോലികള്‍ക്കൊന്നും പോവാനാവില്ല. മുകളിലെ നില വാടകയ്ക്ക് നല്കി ജീവിത മാര്‍ഗം കൂടി ശരിയാക്കി നല്കുന്ന സേവനമാതൃകയാണ് ഭവന നിര്‍മ്മാണ കമ്മിറ്റി കാണിച്ചു തരുന്നത്.
രാവിലെ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമല്‍കൃഷ്ണയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറി. അമല്‍ കൃഷ്ണയ്ക്കും ശിവാനിയ് ക്കും വിഷ്ണു നാഥിനുമൊ പ്പം ഉമ്മന്‍ചാണ്ടി വീടു മുഴുവന്‍ നടന്നു കണ്ടു.
വലിയോരു സന്ദേശമാണ് ഭവന നിര്‍മാണ കമ്മറ്റിയും ഗവ. ടിടിഐയും സമൂഹത്തിന് നല്‍കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് വേണ്ടത്. പണമില്ലെങ്കിലും മനസുണ്ടെങ്കില്‍ ആരെയും സഹായിക്കാമെന്നാണ് അമലിന്റെ കൂട്ടുകാരായ ശിവാനിയും വിഷ്ണുനാഥും തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വീടു നിര്‍മ്മാണത്തിന് നല്‍കാമെന്ന് പ്രഖ്യാപിച്ച മൂന്നുലക്ഷം രൂപ അനുവദിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മലബാര്‍ ഗോള്‍ഡ് നല്കിയ ഒരു പവന് സ്വര്‍ണ്ണ നാണയം വീതം ശിവാനിക്കും വിഷ്ണുനാഥിനും സമ്മാനിച്ചു.
എഞ്ചിനീയര്‍ പ്രജിത സജിത്ത്, കോണ്ട്രാക്ടര് വി.കെ. സുനീഷ്, ഭവന നിര്‍മ്മാണ കമ്മിറ്റി അംഗം സുദേഷ്കുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ആദരിച്ചു. കെ.പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, ഷിംജിത്ത്, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്, എ.കെ. നിഷാദ്, പ്രിന്‍സിപ്പല്‍ ടി.സി. റോസ്മേരി. അദ്ധ്യാപകന് ബാബു തത്തക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: